നേത്രദാന പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം നാളെ കാഞ്ഞിരപ്പള്ളിയിൽ.
കാഞ്ഞിരപ്പള്ളി: നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 30) രാവിലെ 10നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യാതിഥിതിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും.
മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും അതു സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുമാണ് പക്ഷാചരണം ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം. ഉദ്ഘാടന പരിപാടിയോടൊപ്പം നടക്കുന്ന നേത്രചികിത്സാ ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം കൊണ്ടുദ്ദേശിക്കുന്നത്. മരണം സംഭവിച്ച് നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കണ്ണിന്റെ കോർണിയ നീക്കം ചെയ്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെനിന്ന് നേത്രപടലാന്ധത ഉള്ളവർക്ക് നൽകുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കുമെല്ലാം കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ, രക്താർബുദം ബാധിച്ചവർക്കും ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ്, എച്ച്ഐവി അണുബാധ, പേവിഷബാധ എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടവർക്കും കണ്ണുകൾ ദാനം ചെയ്യാനാവില്ല. ഏതു പ്രായത്തിൽ ഉള്ളവർക്കും നേത്രദാനത്തിന് രജിസ്റ്റർ ചെയ്യാം. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്. നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികൾ കടന്നുപോകാൻ കഴിയാതെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. കണ്ണിനെ ബാധിക്കുന്ന ചില അണുബാധകൾ, രാസവസ്തുക്കൾ മൂലമുള്ള പരിക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എയുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങൾ. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയ ആണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
0 Comments