ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്: സി.പി. രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു. ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി പി.സി. മോദിക്കാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിങ് എന്നിവരാണ് പത്രികയിലെ നിര്‍ദ്ദേശകര്‍. റിട്ടേണിങ് ഓഫീസര്‍ നാമനിര്‍ദ്ദേശ പത്രികകളുടെ രസീത് പ്രധാനമന്ത്രിക്ക് കൈമാറി.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം എന്‍ഡിഎ വലിയ ചടങ്ങാക്കി മാറ്റുറുകയായിരുന്നു. നരേന്ദ്ര മോദി, മുതിര്‍ന്ന മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മ്മേന്ദ്ര പ്രധാന്‍, ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ കെ. രാം മോഹന്‍ നായിഡു, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, എല്‍ജെഎസ്പി നേതാവ് ചിരാഗ് പാസ്വാന്‍ തുടങ്ങിയ എന്‍ഡിഎ നേതാക്കള്‍ സി.പി. രാഖാകൃഷ്ണനെ അനുഗമിച്ചു. നേരത്തെ, പാര്‍ലമെന്റ് വളപ്പിലെ പ്രമുഖ വ്യക്തികളുടെ പ്രതിമകളുള്ള പ്രേരണാ സ്ഥലില്‍ രാധാകൃഷ്ണന്‍ മഹാത്മാഗാന്ധിക്കും മറ്റ് ദേശീയ നേതാക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതേസമയം, ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി 11 അംഗങ്ങളാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്. ടിഡിപിയും സി.പി. രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് വ്യക്തമാക്കി.
0 Comments