മൂന്ന് വർഷം മുൻപ് കാക്ക കൊത്തിക്കൊണ്ടു പോയ സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി. മലപ്പുറം: മൂന്ന് വർഷം മുൻപ് കാക്ക കൊത്തിക്കൊണ്ടു പോയ സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി. മഞ്ചേരി തൃക്കലങ്ങോട്ടാണ് അവിശ്വസനീയമായ സംഭവം നടന്നത്. മരം വെട്ടുകാരൻ അൻവർ സാദത്തിനാണ് കാക്കയുടെ കൂട്ടില്‍ നിന്നും സ്വർണ്ണവള ലഭിച്ചത്. പിന്നീട് അത് വളയുടെ ഉടമയായ ഹരിതയില്‍ എത്തുകയായിരുന്നു.
സംഭവം ഇങ്ങനെയായിരുന്നു. തൃക്കലങ്ങോട് പെരുമ്പലത്തില്‍ സുരേഷിന്റെ മരുമകളും മകൻ ശരത്തിന്റെ ഭാര്യയുമായ ഹരിതയുടെ വളയാണ് കാക്ക 'തട്ടിയെടുത്തത്'. 2022 ഫെബ്രുവരി 24ന് കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപം തുണി അലക്കുകയായിരുന്നു ഹരിത. ഒന്നര പവൻ തൂക്കം വരുന്ന വളയായിരുന്നു ഇത്. ശരത് ഹരിതയ്ക്ക് വിവാഹ നിശ്ചയത്തിന് സമ്മാനമായി നല്‍കിയതായിരുന്നു വള. എന്നാല്‍, അലക്കിക്കൊണ്ടിരിക്കുകയായിരുന്ന ഹരിതയുടെ കണ്ണുവെട്ടിച്ച് വള കാക്ക കൊത്തിയെടുത്ത് പറക്കുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ മാസമാണ് നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങ പറിക്കാൻ വേണ്ടി മാവില്‍ കയറിയപ്പോഴാണ് ഒരു കാക്കകൂട് മരത്തില്‍ കാണുന്നത്. കൂടിനകത്ത് എന്തോ തിളങ്ങുന്നത് കണ്ടപ്പോള്‍ അൻവർ സാദത്ത് അടുത്ത് ചെന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങള്‍ കൂട്ടില്‍ നിന്നു ലഭിച്ചത്. മൂന്ന് കഷ്ണങ്ങളായി കൂടിനെ അലങ്കരിച്ച രീതിയില്‍ വള വെച്ചിരിക്കുകയായിരുന്നു കാക്ക. പിന്നാലെ വള എടുത്ത് മാവില്‍ നിന്ന് ഇറങ്ങിയ അൻവർ വളയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തൃക്കലങ്ങോട് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി. ബാബുരാജിനെ ഉടമയെ കണ്ടെത്തുന്നതിനായി അൻവർ സമീപിച്ചു. പിന്നാലെ ബാബുരാജ് തെളിവുമായി വരുന്നവർക്ക് വള തിരിച്ചു നല്‍കും എന്ന് കാണിച്ച് വായനശാലയില്‍ നോട്ടീസ് പ്രദർശിപ്പിച്ചു. ഈ വിവരം പിന്നാലെ സുരേഷിന്റെ കാതിലുമെത്തി. അങ്ങനെയാണ് സുരേഷും ഹരിതയുമെല്ലാം ചേർന്ന് വായനശാലയില്‍ എത്തി വള തിരിച്ചു വാങ്ങിയത്. തെളിവായി, വള വാങ്ങിയ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലെ ബില്‍, ശരത്, ഹരിതയെ വിവാഹനിശ്ചയ ദിവസം വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആല്‍ബം എന്നിവ കുടുംബം വായനശാലയില്‍ എത്തിച്ചു. തിരിച്ചു കിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന് കരുതിയ തന്റെ വള തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹരിതയും കുടുംബവും.
0 Comments