ഹൈദരാബാദ്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എസ്ഐയായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. തെലങ്കാന നർകേട്ട്പള്ളി സ്വദേശി ജഡല മാളവിക (25) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി എവിടെ പോയാലും യുവതി യൂണിഫോമാണ് ധരിക്കാറുണ്ടായിരുന്നത്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് പിടിയിലായ മാളവിക. 2018ൽ ആർപിഎഫിലേക്കുള്ള എസ്ഐ റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസ്സായെങ്കിലും മെഡിക്കൽ ടെസ്റ്റിൽ ഇവർ പരാജയപ്പെട്ടു. ഇതിന് ശേഷമാണ് പരീക്ഷ പാസായെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് പൊലീസ് യൂണിഫോം ധരിച്ച് യുവതി ആൾമാറാട്ടം നടത്തി കബളിപ്പിച്ചത്. പൊതുസ്ഥലങ്ങളിൽ എല്ലാം യൂണിഫോം ധരിച്ചാണ് ഇവർ എത്താറുണ്ടായിരുന്നത്. ക്ഷേത്രങ്ങളിലും മറ്റും യൂണിഫോം ധരിച്ച് പോകുമ്പോൾ വിഐപി പരിഗണന ലഭിച്ചിരുന്നു. യാത്രകളിലും ഇങ്ങനെയായിരുന്നു പോയിരുന്നത്. എപ്പോഴും യൂണിഫോമിൽ കാണുന്നതിനാൽ യുവതി ശരിക്കും എസ്ഐ ആണെന്ന് നാട്ടുകാരും തെറ്റിദ്ധധരിച്ചു. സമൂഹമാധ്യമങ്ങളിലും ഇവർക്ക് ആരാധകരുണ്ടായി. നൽഗോണ്ടയിൽ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. മാർച്ച് എട്ടിന് നടന്ന വനിതാദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഇവർ.
ഒടുവിൽ വിവാഹ നിശ്ചയത്തിലും യൂണിഫോമിൽ എത്തിയതാണ് മാളവികയെ കുടുക്കിയത്. മാർച്ച് ആദ്യമായിരുന്നു ചടങ്ങുകൾ. പ്രതിശ്രുതവരന് ഇതോടെ സംശയം തോന്നി. ഐടി ഉദ്യോഗസ്ഥനായ ഇയാൾ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ആർപിഎഫ് ഉദ്യോഗസ്ഥരുമായി ഇയാൾ ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ മാളവിക എസ്ഐ അല്ലെന്നും ഒരു ജോലിയും ഇല്ലെന്നും ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസ് ആൾമാറാട്ടം നടത്തിയതിന്റെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്യുന്നത്.
0 Comments