ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം: ഭാരതത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം.
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏപ്രില്‍ 22, 23 തീയതികളിലും ശവസംസ്‌കാര ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഈ ദിവസങ്ങളിൽ ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാവില്ല.മാര്‍പാപ്പയുടെ വിയോഗത്തില്‍ പോപ്പിന്റെ ജന്മനാടായ അര്‍ജന്റീനയിലും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ടവറിന്റെ ലൈറ്റുകള്‍ കെടുത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേര് വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കി. 'Sedes vacans’ (സീറ്റ് ഒഴിഞ്ഞു കിടക്കുന്നു) എന്ന ലാറ്റിന്‍ വാചകം വെബ്‌സൈറ്റില്‍ കാണാം. മാര്‍പാപ്പയുടെ ഭൗതിക ശരീരം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേയ്ക്ക് മാറ്റുമെന്ന് വത്തിക്കാന്‍ അറിയിച്ചു. അതിനു ശേഷം ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം നല്‍കും. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
0 Comments