ഇസ്ലാമാബാദിലുൾപ്പടെ പ്രധാന പാക്ക് നഗരങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ന്യൂഡൽഹി: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. പാക്ക് തലസ്ഥാനത്ത് ഉൾപ്പടെ ഇന്ത്യന്‍ മിസൈലുകള്‍ പതിച്ചതായുള്ള വിവരം പുറത്തു വരുന്നുണ്ട്. ലാഹോറിലും സിയാല്‍ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിച്ചു. മൂന്നിടങ്ങളിലും ശക്തമായ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഡ്രോണ്‍ ആക്രമണവും ശക്തമാക്കി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം കഴിഞ്ഞ രാത്രി ഇരുട്ടിലായിരുന്നു.
യുദ്ധസമാനമായ സാഹചര്യമാണ് നിലവില്‍ അതിര്‍ത്തിയിൽ. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിങ്ങനെ പാക്കിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലടക്കം എല്ലായിടത്തും അതീവജാഗ്രതയിലാണ് എല്ലാ സേനാ സംവിധാനങ്ങളും ഉള്ളത്. അതിര്‍ത്തിയില്‍ ബിഎസ്‌എഫും കനത്ത ജാഗ്രതയിലാണ്.
ജമ്മുവിന് പുറമെ, ഉദ്ധംപുരിലും ജയ്സല്‍മേറിലും പാകിസ്താന്‍ കനത്ത ഷെല്ലിങ് നടത്തിതിയിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ജയ്സല്‍മേറിലടക്കം ബ്ലാക്ക് ഔട്ട് വെളുപ്പിനെ നാലുമണി വരെ തുടർന്നു എന്നാണ് വിവരം. അതേസമയം, ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ കറാച്ചി തുറമുഖത്ത് കനത്ത ആക്രമണം നടത്തിയതായും വിവരമുണ്ട്. അറബിക്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഐഎൻഎസ് വിക്രാന്തിൽ നിന്നുമായിരുന്നു ആക്രമണം.
പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ തന്നെ ജമ്മുവില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് പോര്‍ വിമാനങ്ങളാണ് പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളെ തകര്‍ത്തത്. ചൈനീസ് നിര്‍മ്മിതമായ രണ്ട് ജെഎഫ്-17 വിമാനങ്ങള്‍ തകര്‍ന്നതായ വിവരം പാകിസ്താന്റെ സൈനിക വൃത്തങ്ങള്‍ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു. എഫ്-16ന്റെ കാര്യത്തില്‍ അവരുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. രണ്ട് പാക്കിസ്ഥാൻ പൈലറ്റുമാരെ ജീവനോടെ പിടികൂടിയതായും വിവരമുണ്ട്. പാക്ക് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേന കൂടുതൽ സജ്ജമായി.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. വ്യോമസേന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിര്‍ത്തി മേഖലയില്‍ പലയിടത്തും ഡ്രോണ്‍ ആക്രമണം ഉണ്ടായി. രാജസ്ഥാനിലും ഡ്രോണ്‍ ആക്രമണമുണ്ടായതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
0 Comments