Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിന്‍ വൈകിയതിനാൽ പരീക്ഷ എഴുതാനായില്ല: വിദ്യാര്‍ത്ഥിനിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

ട്രെയിന്‍ വൈകിയതിനാൽ പരീക്ഷ എഴുതാനായില്ല: വിദ്യാര്‍ത്ഥിനിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.
ന്യൂഡൽഹി: ട്രെയിന്‍ വൈകിയ കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായത്.
       45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിനായിരുന്നു സംഭവം. ബിഎസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ യുവതിക്ക് പരീക്ഷ എഴുതാനായില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. യുവതിക്ക് ഉണ്ടായ നഷ്ടത്തിന് റെയില്‍വേയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി. എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമൃദ്ധി ഒരു വര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്‌നൗവിൽ ആയിരുന്നു പരീക്ഷ. ലഖ്‌നൗവിലേക്ക് പോകാനായി ബസ്തിയില്‍ നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 മണിയോടെയാണ് ഈ ട്രെയിന്‍ ലഖ്‌നൗവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകി. ഇതോടെ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി. സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേനയാണ് സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement