കാറുകളില്‍ എത്തിച്ച 15 കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയില്‍.
ചെങ്ങന്നൂര്‍: ക്രിമിനല്‍ കേസ് പ്രതികളായ കിരണ്‍, സംഗീത് എന്നിവര്‍ ഉള്‍പ്പെട്ട ആറംഗ സംഘം 15 കിലോ കഞ്ചാവുമായി ചെങ്ങന്നൂരില്‍ പിടിയിലായി. ഒറീസയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗമെത്തിച്ച കഞ്ചാവാണ് വാഹനങ്ങള്‍ സഹിതം ചെങ്ങന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തു വെച്ച് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ചെങ്ങന്നൂര്‍ തുണ്ടിയില്‍ പള്ളത്ത് സുജിത്ത് (29), ചെങ്ങന്നൂര്‍ മംഗലം ഉമ്മറത്തറ സംഗീത് (സഞ്ജു-29), ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ചെമ്പകശ്ശേരി കിരണ്‍ (24), കിടങ്ങൂര്‍ തൊണ്ടയില്‍മുടയില്‍ അമല്‍ (രഘു-28), ചെങ്ങന്നൂര്‍ മംഗലം കല്ലുരക്കല്‍ സന്ദീപ് (26), ചെങ്ങന്നൂര്‍ മംഗലം തുണ്ടിയില്‍ ശ്രീജിത്ത് (കണ്ണന്‍-31) എന്നിവരാണ് പിടിയിലായത്. കിരണും സംഗീതും എന്‍ഡിപിഎസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 5000 രൂപയ്ക്ക് ഒറിസയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് നാട്ടില്‍ 3 ഗ്രാമിന് 500 രൂപയുടെ ചെറുപൊതികളാക്കി ആണ് വില്‍ക്കുന്നത്. ഒരു ഗ്രാം കഞ്ചാവ് നാട്ടില്‍ എത്തിച്ച് വില്‍ക്കുമ്പോള്‍ ആയിരങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ ക്രിമിനല്‍ കേസ് പ്രതികളെല്ലാം മയക്ക് മരുന്ന് വില്‍പ്പന നടത്തി അമിതലാഭം കൊയ്യുകയാണ്. അതിലേയ്ക്ക് അവരുടെ സുഹൃത്തുക്കളെയും പങ്കാളികളാക്കുകയായിരുന്നു.
ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേത്വത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചെങ്ങന്നൂര്‍ ഐഎസ്എച്ച്ഒ ദേവരാജന്‍, എസ്‌ഐമാരായ വിനോജ്, അസിസ്, രാജീവ്, എഎസ്‌ഐ സെന്‍കുമാര്‍, സീനിയർ സിപിഒ ഹരികുമാര്‍, അരുണ്‍, രാജേഷ്, ജിന്‍സന്‍, സ്വരാജ് എന്നിവരും ജില്ലാ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
ക്രിമിനല്‍ പഞ്ചാത്തലം ഉള്ളവരെ രഹസ്യമായി നിരീക്ഷിക്കുന്നതിന്റെ ഫലമായാണ് ജില്ലയില്‍ വന്‍തോതില്‍ മയക്ക്മരുന്നുകള്‍ പിടികൂടാന്‍ സാധിക്കുന്നതെന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പറഞ്ഞു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം നിരവധി കേസുകളാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ പറഞ്ഞു.
0 Comments