പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭാ സുരേന്ദ്രൻ കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് ആറ്റിങ്ങലിലെത്തിയത്. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർദ്ധനയുണ്ടായി. മുൻ തെരഞ്ഞെടുപ്പിൽ എസ്. ഗിരിജകുമാരി നേടിയ 90,528 വോട്ടുകൾ ശോഭ 2,48,081 വോട്ടായി ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 3,80,995 വോട്ടു നേടിയപ്പോൾ സിപിഎം സ്‌ഥാനാർത്ഥി സമ്പത്തിനു ലഭിച്ചത് 3,42,748 വോട്ടുകൾ. അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 38,247 വോട്ട്. വോട്ട് വിഹിതം വർദ്ധിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ താൽപര്യം വർദ്ധിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഈ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. എല്ലാ മണ്ഡലങ്ങളിലും മൂന്ന് സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമായിരുന്നു.
0 Comments