ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ.
കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ. ക്രമസമാധാനനില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതിവിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ സംഘമെത്തുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തർക്കം നിലനിൽക്കുന്ന ആറ് പള്ളികളുടെ കാര്യത്തിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.
സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും അതിനാൽ ക്രമസമാധാനനില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
2017ലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ അവകാശം ഉന്നയിച്ച് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറ് പള്ളികൾ കൂടി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ പള്ളിത്തർക്കം വീണ്ടും പൊലീസിനും സർക്കാരിനും തലവേദനയായി. ബുധനാഴ്ചക്കുള്ളിൽ പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് ഹൈക്കോടതി നിർദ്ദേശം. എറണാകുളം ജില്ലയിലെ തന്നെ മഴുവന്നൂർ കത്തീഡ്രലിലും ഓടക്കാലി സെൻറ് മേരീസ് പള്ളിയിലും കോടതിവിധി നടപ്പാക്കാനെത്തിയ പൊലീസുകാരെ യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെടുമ്പോൾ, ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുക്കാൻ പൊലീസ് തയ്യാറല്ല. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ യാക്കോബായ സഭയുടെ കൈവശം ഉണ്ടായിരുന്ന 69 പള്ളികളാണ് ഓർത്തഡോക്‌സ് വിഭാഗം ഏറ്റെടുത്തത്. ഇതിന് പുറമേയാണ് ആറ് പള്ളികൾ കൂടി ഏറ്റെടുക്കാനുള്ള നീക്കം. മധ്യസ്ഥചർച്ച നടത്തുന്ന സർക്കാർ, ചർച്ച് ബില്ല് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചർച്ച് ബില്ലിലാണ് യാക്കോബായ വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ, സുപ്രീം കോടതി വിധിയെ ബില്ല് ദുർബലമാക്കുമെന്ന ആശങ്കയാണ് ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്.
0 Comments