പുക പരിശോധനയുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയമം, വാഹന ഉടമകള്‍ക്ക് ഇരുട്ടടിയാകുന്നു.
തിരു.: പുക പരിശോധനയുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയമം, വാഹന ഉടമകള്‍ക്ക് ഇരുട്ടടിയാകുന്നു. മുമ്പ് പുക പരിശോധിച്ച കേന്ദ്രത്തില്‍ നിന്നു വിളി വരുന്നതിനസുരിച്ച് വണ്ടിയുമായെത്തി ആറു മാസത്തേക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന രീതി മാറിയതോടെ സർട്ടിഫിക്കറ്റുമായി പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
ഭാരത് സ്റ്റേജ് (ബിഎസ്) 4, 6 വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് കാര്യക്ഷമമായിരുന്നില്ല. എന്നാല്‍, മൂന്നു മാസം മുമ്പ് കേന്ദ്രം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തു. മുമ്പ് പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പരാജയനിരക്ക് 10 മുതല്‍ 25 ശതമാനം വരെയാണ്. അഞ്ചു വർഷത്തിനു മേല്‍ പഴക്കമുള്ള മിക്ക വാഹനങ്ങള്‍ക്കും പുതിയ പരിശോധനാരീതി തിരിച്ചടിയാണ്.
വാഹനങ്ങളിലെ ശരിയായ ഇന്ധനജ്വലനവും അതുവഴിയുള്ള പുക പുറന്തള്ളലും സംബന്ധിച്ചുള്ള പരിശോധന. എൻജിന്റെ സിസി പോലുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് ലാംഡ ടെസ്റ്റ് എമിഷൻ അളവ് നിർണ്ണയിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിഎസ് 4 പെട്രോള്‍ ഇരുചക്ര, നാലുചക്ര വാഹനങ്ങളില്‍ കാർബണ്‍ മോണോക്‌സൈഡ് കറക്ഷൻ ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയർ ഫില്‍ട്ടർ, സ്പാർക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും കാർബറേറ്ററില്‍ ബ്ലോക്കുണ്ടാകുമ്പോഴും മലിനീകരണത്തോതു കൂടും. പരാജയപ്പെടുന്ന വാഹനങ്ങള്‍ സർവീസ് നടത്തി ശരിയാക്കി എടുത്താല്‍ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.
കൂടാതെ, ടെസ്റ്റില്‍ പരാജയപ്പെട്ടാലും ഉടമകളില്‍നി ന്നു പുക പരിശോധനാ കേന്ദ്രങ്ങള്‍ പണം വാങ്ങുന്നുണ്ട്. സർട്ടിഫിക്കറ്റിനായുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കുമ്പോഴാണ് പരാജയപ്പെട്ടതായി അറിയുന്നത്. സമയം നഷ്ടപ്പെടുത്തി സർവീസ് ചെയ്തതിന്റെ പേരിലാണ് തുക ഈടാക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്താൻ വൻ സാമ്പത്തിക ചെലവാണ് വരുന്നത്. കാർബറേറ്റർ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബൈക്കിന്
1000 രൂപ വരെയും കാറിനു 3000 രൂപവരെയും ചെലവു വരും.
പരിശോധനയില്‍ പരാജയപ്പെടുന്നതിൽ ഏറെയും അഞ്ചു വർഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങളാണ്. പുക സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ നിലവില്‍ 2000 രൂപ പിഴയടക്കണം ഇത് പതിനായിരമായി ഉടൻ ഉയരും.
ഗതാഗത വകുപ്പിലെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ നിമിത്തം സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന പരാതിയുമായി വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ ഉടമകളും രംഗത്തുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കുത്തക കമ്പനികള്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുന്ന പരിഷ്കാരം വന്നത്. ഉത്തരവുകള്‍ റദ്ദാക്കാൻ ഗതാഗതവകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വെഹിക്കിള്‍ എമിഷൻ ടെസ്റ്റിംഗ് ഓണേഴ്സ് അസോസിയേഷൻ രംഗത്തു വന്നിട്ടുണ്ട്.
0 Comments