എട്ടുനോമ്പാചരണത്തിനായി മണർകാട് പള്ളിയൊരുങ്ങി.
കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനായി എത്തുന്ന വിശ്വാസികളെ വരവേൽക്കാൻ ദേശമൊരുങ്ങി. ഇനിയുള്ള എട്ടു ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളായിട്ടാണ് ഇവിടുത്തെ നാടും നാട്ടുകാരും ആചരിക്കുന്നത്. പെരുന്നാൾ എന്നും മണർകാട്ടുകാർക്ക് സ്നേഹക്കൂട്ടായ്മകളുടെ ഗ്രാമക്കാഴ്ചകളായിരുന്നു. പല നാട്ടിൽ നിന്നും പല ദിക്കിൽ നിന്നും എട്ടുനോമ്പ് എടുക്കാൻ വന്നെത്തുന്നവർ ഒത്തുചേരുന്ന വാർഷിക ചടങ്ങായിരുന്നു മണർകാട് എട്ടുനോമ്പ് പെരുന്നാൾ.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന സന്ധ്യാപ്രാർത്ഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരിതെളിയിക്കും. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിക്കും.
വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൾ ഹമീദ് നിർവഹിക്കും. കുർബാനപ്പണം-അടിമപ്പണം-കറിനേർച്ച കൗണ്ടറുകളുടെയും എന്ക്വയറി ഓഫീസിന്റെയും ഉദ്ഘാടനം കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, എണ്ണ-തിരി കൗണ്ടറുകളുടെയും ക്രമപരിപാലനം - വോളന്റിയർ ഓഫീസുകളുടെയും മാനേജ്മെന്റ് കാന്റീന്റെയും ഉദ്ഘാടനം ഫാ. കുര്യാക്കോസ് കാലായിൽ, മുത്തുക്കുട-കൊടി കൗണ്ടറുകളുടെയും ബുക്ക് സെന്ററിന്റെയും വിൽപ്പന കാന്റീന്റെയും ഉദ്ഘാടനം ഫാ. ജെ. മാത്യൂ മണവത്ത്, നേർച്ചക്കഞ്ഞി കൗണ്ടറിന്റെ ഉദ്ഘാടനം ഫാ. എം.ഐ. തോമസ് മറ്റത്തിൽ എന്നിവർ നിർവഹിക്കും.
0 Comments