Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിനിമയിൽ ഒരു ശക്തികേന്ദ്രവും ഇല്ല, ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹ; മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.

സിനിമയിൽ ഒരു ശക്തികേന്ദ്രവും ഇല്ല, ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹ; മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ആരോപണം മമ്മൂട്ടി നിഷേധിച്ചു. സിനിമാരംഗത്ത് ശക്തികേന്ദ്രങ്ങളില്ല. അങ്ങനെയൊന്ന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി പ്രതികരിച്ചു.   

        ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌ക്കേണ്ട സമയമാണിത്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ എന്നും മമ്മൂട്ടി വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും മമ്മൂട്ടി പറഞ്ഞു.

പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുക എന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്.

         അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തു നില്‌ക്കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ.

         സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.


Post a Comment

0 Comments

Ad Code

Responsive Advertisement