സ്കൂൾ കലോത്സവം: ഉപജില്ല മത്സരങ്ങൾ തുടങ്ങിയ ശേഷം മാന്വൽ പരിഷ്കരണം.
തിരു.: സ്കൂൾ കലോത്സവത്തിന്റെ ഉപജില്ല മത്സരങ്ങൾ തുടങ്ങിയശേഷം മാന്വൽ പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്. പുതുതായി അഞ്ചു മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയും പങ്കെടുക്കാവുന്ന ഇനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സംസ്കൃതോത്സവവും അറബി സാഹിത്യോത്സവത്തിലെ ഇനങ്ങളും കൂട്ടിച്ചേർത്തുമാണ് പരിഷ്കരണം.
രാത്രി എട്ടിനുശേഷം വരുന്ന മത്സര ഫലങ്ങളിൽ പിറ്റേദിവസം രാവിലെ 10 വരെ അപ്പീൽ നൽകാം. അപ്പീൽ ഉത്തരവ് നൽകുമ്പോൾ കാര്യകാരണ സഹിതമാകണം നൽകേണ്ടത്. ആവശ്യമെങ്കിൽ അപ്പീൽ നൽകിയ കുട്ടിയെ നേരിൽ കേൾക്കണം. അപ്പീൽ കമ്മിറ്റി കൂടുന്നതിന്റെ മിനിറ്റ്സ് തയാറാക്കി അംഗങ്ങളുടെ അഭിപ്രായവും നിർദ്ദേശവും രേഖപ്പെടുത്തി ഒപ്പിട്ട് സൂക്ഷിക്കണം - പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
മംഗലംകളി (മാവിലരുടെയും മല വേട്ടുവരുടെയും മംഗലംകളി), പണിയ നൃത്തം (പണിയരുടെ കമ്പളക്കളി/ വട്ടക്കളി), മലപുലയ ആട്ടം (മലപുലയരുടെ ആട്ടം), ഇരുള നൃത്തം (ഇരുളരുടെ നൃത്തം -ആട്ടം പാട്ട്), പളിയ നൃത്തം (പളിയരുടെ നൃത്തം) എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്.
സ്കൂൾതല മത്സരങ്ങൾ നടത്തിയാണ് വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങൾക്ക് തെരഞ്ഞെടുക്കുന്നത്. പലയിടങ്ങളിലും ഉപജില്ല മത്സരങ്ങൾ തുടങ്ങിയ ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് മാന്വൽ പരിഷ്കരിച്ചത്. ഇതു കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ വലയ്ക്കും. നേരത്തേ ശാസ്ത്രമേളയുടെ മാന്വൽ പരിഷ്കരണവും സ്കൂൾതല മത്സരങ്ങൾ പൂർത്തിയാക്കിയശേഷമാണ് കൊണ്ടുവന്നത്. പ്രതിഷേധത്തെ തുടർന്ന് ഈ വർഷം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണത്തിലെ തലതിരിഞ്ഞ നടപടിയും അദ്ധ്യാപകരിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
0 Comments