കാട്ടാനശല്യം: കോൺഗ്രസ് വനംവകുപ്പ് ആഫീസ് ഉപരോധവും മാർച്ചും നടത്തി.
പീരുമേട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട്ടിലെ സമീപനാളിലെ കാട്ടാന ശല്യം അതിരൂക്ഷമായിട്ടും വനം, വന്യജീവി വകുപ്പിൻ്റേയും സർക്കാരിൻ്റേയും അലംഭാവത്തിനെതിരെ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനം വകുപ്പ് ആഫീസ് ഉപരോധവും മാർച്ചും നടത്തി. തട്ടാത്തിക്കാനം, കുട്ടിക്കാനം, ഗ്ലെൻമേരി, കൊടുവക്കരണം തുടങ്ങിയ മേഖലകളിലും മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഐഎച്ച്ആർഡി സ്കൂൾ പരിസരപ്രദേശങ്ങളിലും തുടർച്ചയായ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവും കൃഷിആക്രമണവും വർദ്ധിച്ചുവരുകയാണ്. തൊട്ടടുത്ത ദിവസം നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന മരിയഗിരി സ്കൂളിന് സമീപം ക്ലാസ്സ് കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങാൻ ബസ്സ് കാത്ത് നിൽക്കവേ, കാട്ടാനയുടെ വരവ് വിദ്യാർത്ഥികളെ ഭയവിഹ്വലാരാക്കി. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ചില വിദ്യാർത്ഥികൾക്ക് വീണ് ചെറിയ തോതിൽ പരിക്കേൽക്കുകയുമുണ്ടായി. നാളുകളായി ഈ പ്രദേശങ്ങളിൽ രൂക്ഷമായ വന്യമൃഗശല്യം നേരിടുകയാണ്. കൃഷി ചെയ്തു ജീവിക്കുന്ന കർഷകർക്കും സ്വന്തം വീട്ടിൽ താമസിക്കുന്ന പ്രദേശവാസികൾക്കും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പീരുമേട് വനം, വന്യജീവി വകുപ്പ് ആർആർടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പീരുമേട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം മാർച്ച് തടയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട്, സിഐയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കന്മാർ ചർച്ച നടത്തുകയും രണ്ടു ദിവസത്തിനകം എട്ട് ജീവനക്കാരെ നിയമിക്കുമെന്നും വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറും പെട്രോളിങ് ഏർപ്പെടുത്തും എന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മാർച്ചും ഉപരോധവും ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. രാജൻ്റെ നേതൃത്വത്തിൽ നടന്ന മാർച്ച് അഭിസംബോധന ചെയ്ത് കോൺഗ്രസ് നേതാക്കന്മാരായ നിക്സൺ ജോർജ്, പി.കെ. രാജൻ, മനോജ് രാജൻ, സി. യേശുദാസ്, രാജു കുടമാളൂർ, പി. സൈതാലി, വിനീഷ് ജി., അനൂപ് ചേലക്കൽ, സാലമ്മ വർഗീസ്, സതീഷ്, ശശി, കണ്ണൻ, സെൽവം തുടങ്ങിയവർ സംസാരിച്ചു.
0 Comments