
ഡൽഹി: രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമ്മിച്ച് വിൽപന നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് 20 വർഷത്തോളമായി പാലിന്‍റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നടത്തി വന്ന അജയ് അഗർവാൾ പിടിയിലായത്. അഗർവാൾ ട്രേഡേഴ്സ് എന്ന ഇയാളുടെ കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറം ലോകമറിഞ്ഞത്. 20 വർഷമായി ഇയാൾ വ്യാജ പാലും വ്യാജ പനീറും വിൽക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അഗർവാൾ ട്രേഡേഴ്സിന്‍റെ ഗോഡൗൺ കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ റെയ്ഡ് ചെയ്തിരുന്നു. വൻതോതിൽ നിരവധി രാസവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ പാൽ വരെ കൃത്രിമമായി നിർമ്മിക്കാൻ കഴിയുമെന്ന ഞെട്ടിക്കുന്ന വിവരവും ഇയാൾ പങ്കുവച്ചു. അഗർവാൾ വ്യാജ പാൽ ഉണ്ടാക്കാൻ ഉപയോഗിച്ച രാസവസ്തുക്കളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 5 മില്ലിഗ്രാം ഉപയോഗിച്ച് അയാൾക്ക് 2 ലിറ്റർ വരെ വ്യാജ പാൽ സൃഷ്ടിക്കാൻ കഴിയുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിന്തറ്റിക് പാലിന്‍റെ മണവും രൂപവും രുചിയും മറയ്ക്കാൻ അഗർവാൾ ഫ്ലേവറിംഗ് ഏജന്‍റുകൾ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാസവസ്തു കൂട്ടിക്കലർത്തി പാൽ നിർമ്മിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് കൃത്രിമ മധുരപദാർത്ഥങ്ങളും വൻതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും രണ്ട് വർഷം മുമ്പേ കാലാവധി കഴിഞ്ഞതുമാണ്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിയേറ്റ് പൗഡർ, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തത്.
0 Comments