മാടക്കടകളുടെയും ബജിക്കടകളുടെയും മറവിൽ കഞ്ചാവ് വില്പന: ഒരാൾ പിടിയിൽ.
പാലാ: മുത്തോലിയിൽ മാടക്കടകളുടെയും ബജിക്കടകളുടെയും മറവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ടു പേർക്കെതിരെ പാലാ എക്സൈസ് കേസെടുത്തു. പാലാ എക്സൈസ് റേഞ്ച് ടീം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുലിയന്നൂർ മുത്തോലി കരയിൽ വലിയമറ്റം വീട്ടിൽ പാച്ചൻ എന്ന് വിളിക്കുന്ന വി.എസ്. അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയപറമ്പിൽ വീട്ടിൽ ജയൻ വി.ആർ. എന്നിവർക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കേസെടുത്തു.
നാല് പാക്കറ്റുകളിലായിട്ടാണ് ഇവ വില്പനയ്ക്കായി സൂക്ഷിച്ചത്. പാലാ എക്സൈസ് റേഞ്ച് ടീമംഗങ്ങൾ, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. ഒന്നാം പ്രതിയായ അനിയൻ ചെട്ടിയാരെ സംഭവം സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തുവെങ്കിലും രണ്ടാം പ്രതി ജയൻ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
മുത്തോലിയിലുള്ള മാടക്കടകളുടെയും ബജ്ജിക്കടകളുടെയും മറവിൽ, പായ്ക്കറ്റിന് 500 രൂപ നിരക്കിലായിരുന്നു ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. എക്സൈസ് പാർട്ടിയെ മുത്തോലി ഭാഗത്തുവച്ച് കണ്ട ജയൻ, ഒന്നാം പ്രതിയായ അനിയൻ ചെട്ടിയാർക്ക് കഞ്ചാവ് പെട്ടെന്ന് കൈമാറിയ ശേഷം സംഭവസ്ഥലത്ത് ഒന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ജയനെതിരെ മുൻപും കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് എക്സൈസ് കേസ് ഉണ്ട്. കൂടാതെ പോലീസിൽ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. ജയൻ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ.വി., സിവിൽ എക്സൈസ് ഓഫീസർമാരായ ജയദേവൻ, ഹരികൃഷ്ണൻ, രഞ്ജു രവി, സിവിൽ എക്സൈസ് ഓഫീസർ സുജാത സി.ബി., എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
0 Comments