മുറിഞ്ഞപുഴ ബൈക്ക് അപകടം; അജ്ഞാത വാഹനവും ഡ്രൈവറും പിടിയിൽ.
പീരുമേട്: ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം വഴിത്തിരിവിലേക്ക്. യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പീരുമേട് പോലീസ് കണ്ടെത്തി. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തമിഴ്നാട് തേനി സ്വദേശിയായ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.
മുറിഞ്ഞപുഴ പുന്നക്കൽ വീട്ടിൽ നാരയണൻ സുശീല ദമ്പതികളുടെ മകൻ വിഷ്ണു (20) ആണ് അപകടത്തിൽ മരിച്ചത്
ദേശീയപാത 183ൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപം വച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ പിക്ക്അപ് വാഹനവുമായി ഡ്രൈവർ കടന്നു കളയുകയായിരുന്നു. അപകടം പറ്റി റോഡിൽ കിടക്കുകയായിരുന്ന വിഷ്ണുവിനെ ഇതുവഴി വന്ന വാഹനത്തിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന അന്നു തന്നെ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് സംശയം ബലപ്പെട്ടിരുന്നു പിക്കപ്പ് വാഹനമാണ് ഇടിച്ചെതന്ന സംശയം ഉണ്ടായിരുന്നു. തുടർന്ന് പീരുമേട് പോലീസിന്റെ നേതൃത്വത്തിൽ മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ വാഹനം തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അപകടത്തിന് ഇടയാക്കിയ വാഹനവും വാഹനം ഓടിച്ച ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട് തേനി റാസിംഗപുരം സ്വദേശി സുരേഷിനെ തേനിയിൽ എത്തി പീരുമേട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ പിക്കപ്പ് വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിനു ശേഷം ഈ പിക്കപ്പ് വാഹനം തമിഴ്നാട്ടിൽ വെച്ച് പെയിൻറിംഗ് നടത്തിയതായും പോലീസ് കണ്ടെത്തി. എസ്ഐ ജേക്കബ് ജോസ്, പ്രമോദ്, ഷിജു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
0 Comments