ആലപ്പുഴ: ഈ സർക്കാർ വന്നതിനു ശേഷം 40 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 17 ലക്ഷം കുടുംബങ്ങളിൽ മാത്രം ശുദ്ധജലം എത്തിച്ചിരുന്ന സ്ഥാനത്താണ് ഇത്രയും കണക്ഷനുകൾ കുറഞ്ഞ കാലയളവിൽ നൽകാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഭൂഗർഭജലം കുറയുന്നതാണ് കാരണം. എന്നാൽ, ഇതിൽ ആശങ്കയ്ക്ക് കാര്യമല്ലെന്നും ജലജീവൻ മിഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ സംസ്ഥാനം വിജയകരമായി നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ഉന്നതതല വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 38 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി. ചിത്തരഞ്ജൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു.
12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണിയും മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ടാങ്കുമാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം 108 കിലോമീറ്റർ ദൂരത്തിൽ കുടിവെള്ള വിതരണ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിക്കും തുടക്കമിട്ടു. കിഫ്ബി വകയിരുത്തിയ തുകയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
0 Comments