
തിരു.: സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നു മൂന്നു ലക്ഷത്തോളം പേരെ റേഷൻ വിഹിതം നൽകുന്നതിൽ നിന്നു ഒഴിവാക്കി. ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിലും വിഹിതം ലഭിക്കില്ല. എല്ലാവരെയും മസ്റ്ററിംഗിന് വിധേയമാക്കാനുള്ള പൊതുവിതരണവകുപ്പിൻ്റെ വിദ്യയാണ് ഈ നടപടി.
മുൻഗണന കാർഡിൽ പേരുള്ളവരെല്ലാം മസ്റ്ററിംഗിന് വിധേയമാകണം. 2024 മാർച്ച് മുതലാണ് മസ്റ്ററിംഗ് നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. ഇതിനിടയ്ക്ക് മൂന്നു വട്ടം സമയം നീട്ടി നൽകി. എന്നിട്ടും മസ്റ്ററിംഗ് നടത്താത്തവർക്കുളള മുന്നറിയിപ്പാണിത്. വിദേശത്തുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരുമൊക്കെയാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുള്ളവരിൽ ഏറെയും.
വിവിധ കാരണങ്ങളാൽ റേഷൻ മസ്റ്ററിംഗിന് വിധേയരാകാത്തവർ 9.81,500 പേരുണ്ടെന്നാണ് കണക്ക്. റേഷൻ വ്യാപാരികളുടെ സഹകരണത്തോടെ കിടപ്പുരോഗികളുടെ മസ്റ്ററിംഗും നടത്തി. അതിനുശേഷം ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മുൻഗണന കാർഡിലുള്ളവരുടെ പേര് എൻ.ആർ.കെ. (നോൺ റസിഡൻസ് കേരള) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. എൻ.ആർ.കെ. ഗണത്തിൽ പെടുത്തുന്ന ആളുടെ റേഷൻ വിഹിതം കിട്ടില്ലെങ്കിലും പേര് റേഷൻ കാർഡിൽ തുടരും. പിഎച്ച്എച്ച് എന്ന മുൻഗണന കാർഡിൽ (പിങ്ക്) ഒരോ അംഗത്തിനും അഞ്ച് കിലോ ധാന്യമാണ് സൗജന്യമായി ലഭിക്കുന്നത്.
0 Comments