
തിരു.: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.
രാജ്യത്തെ വമ്പൻ സ്വകാര്യ സർവകലാശാലകൾ മാത്രമല്ല കേരളത്തിലെ സ്വാശ്രയ കോളേജുകളും സ്വാകര്യ സർവകലാശാലയാകാനുള്ള ഒരുക്കത്തിലാണ്. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ്, ആർട്സ് കോളേജുകളും സ്വകാര്യ സർവകലാശാല പദവിക്കുള്ള ശ്രമം തുടങ്ങി. സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ഭൂമിയും കെട്ടിടവും സ്വകാര്യ സർവകലാശാലകൾക്കായി ഉപയോഗിക്കാമെന്ന് കരട് ബില്ലിൽ വ്യവസ്ഥയുണ്ട്. 25 കോടി എൻഡോവ്മെൻ്റ് തുക കെട്ടിവെച്ചാൽ സ്വാശ്രയ കോളേജുകൾക്കും അപേക്ഷിക്കാം. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തുടങ്ങേണ്ടതിനാൽ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മറ്റ് ചില കോഴ്സുകൾ കൂടി ആരംഭിച്ചാലും സ്വകാര്യ സർവകലാശാല പദവി കിട്ടും. 40 ശതമാനം സംവരണം കേരളത്തിലെ വിദ്യാർത്ഥികൾക്കുണ്ട് കരട് ബില്ലിൽ. ഇതിൽ പിന്നോക്ക സംവരണവും വരും. പക്ഷെ, ഫീസും ചാർജുകളും തീരുമാനിക്കുന്നതിൽ പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലക്ക് തന്നെയാകും. ചാന്‍സലര്‍, പ്രോ ചാന്‍സലര്‍, അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളുടേയും അധികാരം സർവ്വകലാശാലക്കായിരിക്കും. വിദേശ സർവകലാശാലകളുമായി സഹകരിച്ചും പ്രവർത്തിക്കാം. സ്വകാര്യ സർവകലാശാല മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൻ്റെ പുതിയ അവസരമാണ് തുറക്കുന്നത്. പക്ഷെ, നിലവിലെ സർവകലാശാലകളുടെയും കോളേജുകളുേയും നിലനിൽപ്പിൽ ആശങ്ക ബാക്കിയാകും. നടപ്പ് അദ്ധ്യനവർഷം കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവ്വകലാശാലകളിലെ കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളുടെ എണ്ണം 82,000 ആണ്. കെടിയുവിന് കീഴിൽ 12,000ഉം. സ്വകാര്യ സർവകലാശാലകളുടെ വരവിൽ ഇവിടങ്ങളിൽ കുട്ടികളുടെ എണ്ണം ഇനിയും കുറയാനിടയുണ്ട്. ഒപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർവ്വകലാശാലാ പഠനം അപ്രാപ്യമാകാനും ഇടയുണ്ട്.
0 Comments