തിരു.: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
'കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വച്ചതെന്ന് അറിയില്ല' - ഗണേഷ് കുമാര്‍ പറഞ്ഞു. 'ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ്. പൊലീസ് വകുപ്പ് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അത് നടക്കും. കാല്‍ നടയാത്രക്കാരന്‍ വട്ടം ചാടിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താലും പിഴയൊന്നുമില്ല. പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ട കാര്യമാണ്. ഇപ്പോള്‍ വാഹനം ഓടിക്കുന്നവനേ പിഴയുള്ളു. തോന്നിയ പോലെ റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കും മൊബൈലില്‍ സംസാരിച്ച് വട്ടം ചാടുന്നവര്‍ക്കും ഫൈനൊന്നുമില്ല. അതിന് പിഴ ഏര്‍പ്പെടുത്തണം. കുറെയങ്ങ് അപകടം കുറഞ്ഞ് കിട്ടും' - ഗണേഷ് കുമാര്‍ കൂട്ടിച്ചർത്തു.
0 Comments