തിരു.: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ. സുരേന്ദ്രന് പിൻഗാമിയായാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അദ്ധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അഭ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. അതേസമയം, തികച്ചും അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് പരിഗണിയ്ക്കപ്പെട്ടത്. സുരേന്ദ്രനെ മാറ്റിയാൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറെ പറഞ്ഞു കേട്ട പേരായിരുന്നു ബിജെപിയുടെ കരുത്തുറ്റ വനിതാ മുഖമായ ശോഭാ സുരേന്ദ്രൻ്റേത്. കൂടാതെ എം.ടി രമേശിൻ്റെ പേരും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായാണ് രാജീവ് ചന്ദ്ര ശേഖറിനെ തെരെഞ്ഞെടുത്തത്.
രാജീവ് ചന്ദ്രശേഖറിനെ അദ്ധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അദ്ധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് തുടരുന്ന നിലവിലെ അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകിയിരിക്കുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്രനേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.
0 Comments