ഹാജിമാർക്കായുള്ള കൊച്ചിൻ എംബാർക്കേഷൻ ക്യാമ്പ് സ്വാഗതസംഘം രൂപീകരണയോഗം നടന്നു. കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്കായുള്ള കൊച്ചിൻ എംബാർക്കേഷൻ ക്യാമ്പ് സ്വാഗതസംഘം രൂപീകരണയോഗം നടന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയ്ക്ക് മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മറ്റു സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അസി. സെക്രട്ടറി ജാഫർ കെ. കക്കോത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.
കൊച്ചി ഹജ്ജ് ക്യാമ്പിന്റെ സംഘാടകസമിതിയുടെ ചെയർമാനായി പട്ടാമ്പി എംഎൽഎയും ഹജ്ജ് കമ്മിറ്റി അംഗവുമായ മുഹമ്മദ് മുഹ്സ്സിൻ എംഎൽഎയേയും വൈസ് ചെയർമാൻമാരായി നൂർ മുഹമ്മദ് നൂർഷ, മുഹമ്മദ് സക്കീർ, അനസ് ഹാജി എന്നിവരെയും ജനറൽ കൺവീനറായി അഡ്വ: മൊയ്തീൻ കുട്ടിയേയും ക്യാമ്പ് അസി: കോ കോഡിനേറ്റർമാരായി ടി.കെ. സലിം, പി.എം. സഹീർ എന്നിവരെയും തെരഞ്ഞടുത്തു.
കൊച്ചിയിൽ നിന്നും സൗദി എയർ ലൈൻസാണ് സർവീസ് നടത്തുന്നത്, മെയ് 16 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 21 സർവീസുകൾ ആണുള്ളത്. കൊച്ചിയിൽ നിന്നുള്ള ആദ്യവിമാനം മെയ് 16ന് വൈകിട്ട് 5.55നാണ് പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും 5680 പേരാണ് നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരിൽ തമിഴ്നാട്ടിൽ നിന്നുള്ള 199 പേരും ലക്ഷദ്വീപിൽ നിന്നുള്ള 111 പേരും കൊച്ചിയിൽ നിന്നുമാണ് യാത്ര തിരിക്കുന്നത്. കോഴിക്കോട് നിന്നും 5386 പേരും കണ്ണൂരിൽ നിന്ന് 4780 പേരുമാണ് ഹജ്ജിനു പോകുന്നത്.
കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ 6515 പുരുഷന്മാരും 9265 സ്ത്രീകളും ആണുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരിൽ തമിഴ്നാട്ടിൽ നിന്നുള്ള ഏഴ് പേർ കോഴിക്കോട് നിന്നും മാഹിയിൽ നിന്നും ഉള്ള 31 പേർ കണ്ണൂരിൽ നിന്നുമാണ് യാത്ര തിരിക്കുന്നത്.
0 Comments