Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു, നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി.

അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു, നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. 
എടത്വ: കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായി.
       ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർദ്ധിച്ചതാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാന നദികളിലെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നു. 
        പ്രധാന നദികൾ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകൾ വെള്ളത്തിൽ മുങ്ങി. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി - കുതിരച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപേ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. മിക്ക പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു. തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ 15 കുടുംബങ്ങളിൽ നിന്ന് 68 അംഗങ്ങളുണ്ട്. മണലേൽ സ്കൂൾ, തലവടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. തകഴി പഞ്ചായത്തിലെ തകഴി ദേവസ്വം ബോർഡ് സ്കൂളിൽ 8 കുടുംബങ്ങളിൽ നിന്നായി 30 അംഗങ്ങളും കരുമാടി ഡി.ബി. എച്ച്.എസിൽ 5 കൂടുംങ്ങളിൽ നിന്നായി 23 പേരും മുട്ടാർ പഞ്ചായത്തിലെ മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 43 പേരും വീയപുരം പഞ്ചായത്തിലെ വീയപുരം ഹയർ സെക്കൻ്ററി സ്കൂളിൽ 6 കുടുംബങ്ങളിൽ നിന്നുള്ള 24 അംഗങ്ങളും പായിപ്പാട് എൽപി സ്കൂളിൽ 5 കുടുംബങ്ങളിലെ 11 പേരും എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഇനിയും ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. 
       എടത്വയിൽ ക്യാമ്പിൻ്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിരണം പടിഞ്ഞാറേഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
     കുട്ടനാട്ടിലെ പ്രധാനപാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ മുതൽ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുംമ്പ്രം, തകഴി കേളമംഗലം ജംങ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് സർവ്വീസ് നിലച്ചില്ലെങ്കിലും ചെറു വാഹനങ്ങളുടെ സർവ്വീസ് നിലച്ചിട്ടുണ്ട്. തായങ്കരി - കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽമുട്ട് ഭാഗത്തും നീരേറ്റുപുറം - കിടങ്ങറ റോഡിൽ മുട്ടാർ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയും എസി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ വ്യാഴാഴ്ച മുതൽ നിർത്തിവെച്ചിരുന്നു.
       തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിൻ്റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്. ഇന്നലെ രാവിലെ മുതൽ ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
        പത്തനംതിട്ടയിലെ കക്കി, പമ്പാ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement