കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല; വിമർശനവുമായി ഹൈക്കോടതി.
കൊച്ചി: സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാ ജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സർവകലാശാലകളുടെ നിയന്ത്രണത്തിൽ ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധിയും കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. താൽക്കാലിക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള നിയമന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഇതിനെ എതിർക്കുന്ന ഹർജികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു. ഈ സാഹചര്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാത്തിനെയും എതിർക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുമെന്ന വിമർശനം സർക്കാരിന് തിരിച്ചടിയാകും.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ.യു.എച്ച്.എസ്.) വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മലിനെ കേരള യൂണിവേഴ്സിറ്റിയുടെ ഇടക്കാല വൈസ് ചാൻസലറായി നിയമിച്ച ഗവർണ്ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ സെനറ്റ് അംഗങ്ങളായ ശിവപ്രസാദ് എ., ചേർത്തല എസ്എൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ പ്രിയദർശനൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
2022 ഒക്ടോബർ 24ന് പ്രൊഫ. വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിച്ചതിനു ശേഷം കേരള സർവകലാശാലയിൽ സ്ഥിരം വിസിയുടെ അഭാവമുണ്ട്. സെർച്ച് ആൻഡ് സെലക്ഷൻ പാനലിലേക്കുള്ള പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നതിൽ സെനറ്റ് പരാജയപ്പെട്ടതോടെ, ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ, കെയുഎച്ച്എസ് വിസി പ്രൊഫ. മോഹനൻ കുന്നുമ്മലിനെ കേരള സർവകലാശാലയുടെ താൽക്കാലിക ചുമതലയിൽ നിയമിക്കുകയായിരുന്നു. ഗവർണ്ണർ എക്സ്-ഒഫീഷ്യോ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന കേരളത്തിലെ 13 സർവകലാശാലകളിൽ പ്രൊഫ. കുന്നുമ്മൽ മാത്രമാണ് സ്ഥിരം വിസി.
കേരള സർവകലാശാല നിയമപ്രകാരം, ഗവർണ്ണർ, യുജിസി, സർവകലാശാല സെനറ്റ് എന്നിവരിൽ നിന്നുള്ള നോമിനികൾ ഉൾപ്പെടുന്നതാണ് സെർച്ച് കമ്മിറ്റി.
0 Comments