ടെക്നോപാർക്കിന് 35 വയസ്; പുതിയ പദ്ധതികൾക്ക് രൂപം നൽകി അധികൃതർ. തിരു.: ടെക്നോ പാർക്കിന് 35 വയസ് പൂർത്തിയാകുന്നതിനോടനുബന്ധിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകി അധികൃതർ. ആറ് കെട്ടിടങ്ങള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുന്നതോടെ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യൻ കുന്നിലാണ് ടെക്നോ പാർക്കിന് ശിലയിടുന്നത്. 35 വർഷം പൂർത്തിയാകുമ്പോള്‍ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വർഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 28ന് ആരംഭിക്കുന്ന പരിപാടികള്‍ 'ടെക് എ ബ്രേക്ക്' മെഗാ സാംസ്‌കാരിക പരിപാടിയോടെ അടുത്ത വർഷം ജൂലൈയില്‍ അവസാനിക്കും.
ടെക്നോ പാർക്കില്‍ 5 ഫെയ്സുകളിലായി 500 കമ്പനികള്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്. 760 ഏക്കർ വിസ്തൃതിയുള്ള അഞ്ച് വികസന ഫേസുകളില്‍ ഏകദേശം 80,000 ഐടി പ്രൊഫഷണലുകള്‍ തൊഴിലെടുക്കുന്നു. ടെക്നോ പാർക്കിലെ ജീവനക്കാരില്‍ 45 ശതമാനം സ്ത്രീകളാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നല്‍കി ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ കമ്പനികളില്‍ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി ക്രിസിൽ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നിലനിർത്തിക്കൊണ്ട് ടെക്നോ പാർക്ക് സാമ്പത്തികമായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇൻഫോസിസ്, യുഎസ്ടി, ടിസിഎസ്, അലയൻസ്, ഗൈഡ്ഹൗസ്, ഐബിഎസ്, നിസ്സാൻ ഡിജിറ്റല്‍, ഒറാക്കിള്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സഞ്ചർ, ക്വസ്റ്റ് ഗ്ലോബല്‍, എച്ച് ആൻഡ് ആർ ബ്ലോക്ക്, ടാറ്റ എല്‍ക്‌സി, ക്യുബർസ്റ്റ്, സ്‌പെരിഡിയൻ, ആർആർ ഡൊണെല്ലി, അർമാഡ, ടൂണ്‍സ് ആനിമേഷൻ, ഏഷ്യാനെറ്റ് സാറ്റ് കോം തുടങ്ങിയ കമ്പനികള്‍ മുതല്‍ സ്റ്റാർട്ടപ്പുകള്‍ വരെ നിലവിലുള്ള 500 കമ്പനികളില്‍ ഉള്‍പ്പെടുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.), ഐസിടി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.), ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള (ഡി.യു.കെ.), കേരള സ്‌പേസ് പാർക്ക്, ഡിജിറ്റല്‍ സയൻസ് പാർക്ക്, സ്റ്റേറ്റ് ഡാറ്റ സെന്റർ, ഫാബ് ലാബ്‌സ്, എമർജിംഗ് ടെക്‌നോളജി ഹബ്ബ്, കേരള ഡിഫൻസ് ഇന്നൊവേഷൻ സോണ്‍ തുടങ്ങിയ സർക്കാർ നേതൃത്വത്തിലുള്ള ഇന്നൊവേഷൻ - സ്‌കില്‍ ഡെവലപ്മെന്റ് സ്ഥാപനങ്ങളുടെയും കേന്ദ്രമാണിത്. ഇ & വൈ, അലയൻസ്, നിസ്സാൻ ഡിജിറ്റല്‍, ഇൻസൈറ്റ്, എച്ച് & ആർ ബ്ലോക്ക്, ഇക്വിഫാക്സ്, ഗൈഡ്ഹൗസ്, ഐക്കണ്‍, സഫ്രാൻ, ആർഎം എഡ്യൂക്കേഷൻ, ആക്സെഞ്ചർ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളുടെ പ്രിഫേഡ് ഡെസ്റ്റിനേഷനാണ് ടെക്നോ പാർക്ക്.
ജൂലൈയില്‍ കൊമേഷ്യല്‍ കം ഐടി കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), ആഗസ്റ്റില്‍ ബ്രിഗേഡ് സ്‌ക്വയർ (1.85 ലക്ഷം സ്‌ക്വയർ ഫീറ്റ്), ഭവാനി റൂഫ് ടോപ്പ് (8000 സ്‌ക്വയർ ഫീറ്റ്), നിള റൂഫ് ടോപ്പ് (22,000 സ്‌ക്വയർ ഫീറ്റ്), ഡിസംബറില്‍ പ്രീഫാബ് കെട്ടിടം (50,000 സ്‌ക്വയർ ഫീറ്റ്), 2026 ജനുവരിയില്‍ ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (5 ലക്ഷം സ്‌ക്വയർ ഫീറ്റ്) എന്നിവയാണ് പൂർത്തിയാകുന്നത്.
എംബസി ടോറസുമായി സഹകരിച്ചുള്ള ടോറസ് ഡൗണ്‍ ടൗണ്‍ ട്രിവാൻഡ്രം, ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്റർ, ടെക്നോ പാർക്കിന്റെ സ്വന്തം ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വൻകിട ടൗണ്‍ഷിപ്പുകളിലൂടെ ടെക്നോ പാർക്കിനെ അടുത്ത തലമുറ ടെക് ഹബ്ബാക്കി നവീകരിക്കും. ഐടി/ഐടിഇഎസ് ഇടങ്ങള്‍, റെസിഡൻഷ്യല്‍ ഏരിയകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് വാക്ക് ടു വർക്ക് മോഡലാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലുള്ള ലിവ്-വർക്ക്-പ്ലേ സമീപനമാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. യാത്രാദൂരം കുറയ്ക്കുക, ഒരേ പരിസരത്ത് താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ വർക്ക് ലൈഫ് ബാലൻസ് എന്ന സമൂഹബോധം വളർത്തുകയാണ് ലക്ഷ്യം. ടെക്നോ പാർക്ക് ഫേസ് 1ലും 3ലും 4ലും (ടെക്നോസിറ്റി) ആണ് ഈ മെഗാ പദ്ധതികള്‍ വരുന്നത്.
0 Comments