ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടെ റവന്യൂ ടവർ ഒരുങ്ങുന്നു. ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.
ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവയടക്കം എല്ലാ സർക്കാർ സേവനങ്ങളും ഒരു സ്ഥലത്ത് ലഭ്യമാകുന്ന നിലയിലാണ് പുതിയ റവന്യൂ ടവർ വിഭാവനം ചെയ്തിട്ടുള്ളത്. ചെങ്ങന്നൂർ കോടതിക്ക് സമീപം 1956 മുതൽ പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന 40 സെൻ്റ് സ്ഥലത്താണ് കെട്ടിട നിർമ്മാണം ആരംഭിക്കുന്നത്.
2018ലെ മഹാപ്രളയത്തിൽ ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനങ്ങളെ ഏകോപിക്കേണ്ട കേന്ദ്രമായ താലൂക്ക് ഓഫീസടക്കമുള്ള റവന്യൂ ഓഫീസുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിന് വഴിയൊരുങ്ങിയത്. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്ന് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 22.12 കോടി രൂപ ചെലവിലാണ് നിർമ്മാണം. കേരളാ വാസ്തുവിദ്യ ശൈലിയിൽ നാലു നിലകളിലായി 56,640 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിംഗ്, ലോബി, വോട്ടിംഗ് യന്ത്രം സ്റ്റോറേജ് എന്നിവയും ഒന്നാം നിലയിൽ രജിസ്ട്രേഷൻ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയും പ്രവർത്തിക്കും. താലൂക്ക് ഓഫീസ്, ഇലക്ഷൻ വിഭാഗം എന്നിവ രണ്ടാം നിലയിലും ആർഡിഒ കോൺഫറൻസ് മുറി എന്നിവ മൂന്നാം നിലയിലുമായി സജ്ജീകരിക്കും. നാലാം നിലയിൽ ദുരന്തനിവാരണ ഓഫീസ്, കോൺഫറൻസ് ഹാൾ, റിക്രിയേഷൻ ഏരിയ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. പ്രകൃതിക്ഷോഭം, വരള്‍ച്ച, ഭൂമികുലുക്കം, അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ട മുറി, ആധുനിക രീതിയിലുള്ള റിക്കാർഡ് റൂം, സ്ട്രോങ് റൂം, ട്രെയിനിങ് ഹാൾ, കഫെറ്റീരിയ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി എന്നിവയും റവന്യു ടവറിലുണ്ടാകും. നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ മുഖ്യസാന്നിധ്യം വഹിക്കും.
0 Comments