ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികള്‍ ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ഇഡി ആരോപണത്തിന് തെളിവ് എവിടെയെന്ന് സുപ്രീം കോടതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇഡി, ഇതു സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുന്നില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും തെളിവ് ഹാജരാക്കാൻ ഇഡിക്ക് സാധിക്കുന്നില്ലെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അറസ്റ്റിനെയും ഇഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌ത് കേജ്‌രിവാള്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചോദ്യം.
യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ് ഇഡി കേസ്. തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്ത രീതിയെയും കേജ്‌രിവാള്‍ ചോദ്യം ചെയ്തു. അറസ്റ്റ് സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. ഇഡിയുടേത് ഏകപക്ഷീയ നടപടികളാണെന്നും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ ക്ലാസിക് കേസാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments