തൃശ്ശൂർ: കുണ്ടന്നൂരിൽ വൻ വിദേശ മദ്യവേട്ട. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരിൽ നിന്നും വീട്ടിൽ സൂക്ഷിച്ച നിലയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.
കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചുപോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൻ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 കുപ്പി മദ്യമാണ് പൊലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിൽപ്പന നടത്താനും ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ ഇത് മുൻനിർത്തി അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. നേരത്തേ ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് വിൽക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളിൽ നിന്നും പൊലീസ് പിടി കൂടിയിരുന്നു. എഎസ്ഐമാരായ ഇ.കെ. ഹുസൈനാർ എഎഎസ്ഐ കെ.പി. ശ്രീദേവി, സീനിയർ സിവിൽ പൊലീസ് ഇൻസ്പെക്ടർ ഇ.എസ്. സജീവ്, ഷരോൺ, എൻ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
0 Comments