വയനാട്ടിലെ ഉരുള്‍പ്പൊട്ടലിൽ മരണസംഖ്യ ഉയരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഉടനെത്തും.
വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഉടനെത്തും. മലപ്പുറം ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരിക്കുകയാണ്.
19 മരണമാണ് ഇതുവരെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒരു വിദേശിയും മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് അഞ്ച് വയസ്സ് തോന്നുന്ന കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പോത്തുകല്ലിലെ പുഴയില്‍ നിന്ന് പത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഭൂതാനം മച്ചികൈ ഭാഗത്തു നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലൂടെയാണ് ഈ മൃതദേഹങ്ങള്‍ ഒഴുകി വന്നത്. അതേസമയം, ഹോംസ്‌റ്റേയില്‍ നിന്ന് കാണാതായ ഒഡീഷയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യം ഉടനെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌ടറുകൾ ഉടൻ ദുരന്തസ്ഥലത്തെത്തും. നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുള്ളത്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്‌ഥലത്തെത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തി വച്ചിചിരിക്കുകയാണ്.
ദുരന്തബാധിത പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ആര്‍.ഡി. മേഘശ്രീ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച് പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ മാര്‍ഗ്ഗമില്ല. പ്രദേശത്തേക്കുള്ള ഏകപാലമാണിത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.
0 Comments