ശബരിമല: ഡ്യൂട്ടിക്കിടെ രണ്ട് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം. പതിനെട്ടാം പടിക്കു മുന്നിലായിരുന്നു റാങ്ക് സെറിമണി. പതിനേഴ് വര്‍ഷമായി ശബരിമല ഡ്യൂട്ടിയിലുള്ള ദ്രുതകര്‍മ്മസേനയില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ചടങ്ങ്. നൂറ്റി നാല്‍പത് ഉദ്യോഗസ്ഥരാണ് ഈ വര്‍ഷവും ഡ്യൂട്ടിയില്‍ ഉള്ളത്.
ദ്രുതകര്‍മ്മ സേനാംഗങ്ങളായ സത്യനാരായണനും എസ്. സുന്ദരമൂര്‍ത്തിയും ശബരിമല ഡ്യൂട്ടിക്കെത്തുമ്പോള്‍ എഎസ്ഐമാർ ആയിരുന്നു. ചൊവ്വാഴ്ചയാണ് എസ്ഐമാരായി സ്ഥാനക്കയറ്റം കിട്ടിയെന്ന അറിയിപ്പ് വന്നത്. ജനൂവരി 19 വരെ ശബരിമല ഡ്യൂട്ടിയിൽ ആയതിനാല്‍ ചടങ്ങ് അയ്യപ്പന്‍റെ മുന്നിലാക്കുകുകയായിരുന്നു.
ഡെപ്യൂട്ടി കമാന്‍ഡന്‍റ് ജി. വിജയന്‍ ഇരുവരുടേയും തോളിലേക്ക് രണ്ട് നക്ഷത്രങ്ങള്‍ പതിച്ച ബാഡ്ജ് അണിയിച്ചു. അയ്യപ്പന്‍റെ മുന്നിലെ ചടങ്ങി തമിഴ്നാട് സ്വദേശിയായ സുന്ദരമൂര്‍ത്തിക്കും ആന്ധ്രപ്രദേശ് സ്വദേശിയായ സത്യനാരായണയ്ക്കും ഇരട്ടി സന്തോഷം. 17 വര്‍ഷമായി ദ്രുതകര്‍മ്മസേനയുടെ ശബരിമലയിലെ തലവന്‍ കൊല്ലം സ്വദേശി ജി. വിജയനാണ്. സന്നിധാനം, നടപ്പന്തല്‍ തുടങ്ങി വിവിധയിടങ്ങളില്‍ ദ്രുതകര്‍മ്മ സേനയുടെ അംഗങ്ങള്‍ സജ്ജരാണ്. സന്നിധാനത്ത് രണ്ട് വാച്ച് ടവറുകളും ഉണ്ട്. മകരവിളക്ക് അടുക്കുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തും. മകരവിളക്കും ഗുരുതി അടക്കമുള്ള ചടങ്ങുകളും കഴിഞ്ഞ് ജനിവരി 19ന് നട അടയ്ക്കും വരെ ദ്രുതകര്‍മ്മ സേനയുടെ സേവനം സന്നിധാനത്ത് ഉണ്ടാവും.
0 Comments