/indian-express-malayalam/media/media_files/2024/10/25/RbhDu2fob4ngHKRtl8Pu.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കൊച്ചി: ആന എഴുന്നള്ളിപ്പിനു കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശുപാർശ. കര്‍ശന വ്യവസ്ഥകളോടെ അമിക്കസ്‌ക്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 65 വയസ് കഴിഞ്ഞ ആനകള്‍ എഴുന്നള്ളിപ്പിന് പാടില്ല. തലപ്പൊക്കമത്സരവും വണങ്ങലും പുഷ്പവൃഷ്ടിയും ഒഴിവാക്കണം. ഉദ്ഘാടനത്തിനും സ്വകാര്യചടങ്ങുകള്‍ക്കും ആന വേണ്ടെന്നും ശുപാർശയുണ്ട്.
മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ എഴുന്നള്ളിക്കാം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് ഒരു ദിവസത്തെ വിശ്രമം നൽകണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ആളുകളും ആനകളും തമ്മിലുള്ള 10 മീറ്റർ അകലം തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ.
പൂരം എഴുന്നെള്ളിപ്പുമായി ബന്ധപ്പട്ട കേസിലാണ് അമിക്കസ് ക്യൂറി ശുപാർശ നൽകിയത്. അടുത്തിടെ ആനകളെ എഴുന്നെള്ളിക്കുന്നതിൽ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി പറഞ്ഞു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് നന്ദി പറയണമെന്നും, അല്ലാത്തപക്ഷം തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിക്കുമായിരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തിമിംഗലത്തെ എഴുന്നള്ളിക്കാൻ സാധിച്ചിരുന്നെങ്കിൽ ആനകളുടെ സ്ഥാനം പുറത്തായേനേ. ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും കൂട്ടിക്കെട്ടുന്നതെന്നും കോടതി പറഞ്ഞു.
എന്നാൽ, അമിക്കസ് ക്യൂറി നിർദ്ദേശിച്ച കർശനമായ ഉപാധികൾ പാലിച്ച് മതപരമായ ആചാരങ്ങൾ നടത്തുക പ്രായോഗികമല്ലെന്ന് പരക്കെ അഭിപ്രായമുണ്ട്. പല ക്ഷേത്രങ്ങളിലും രാവിലെയും വൈകിട്ടും ചിലപ്പോൾ വെളുപ്പിനും ആചാരപരമായ കാര്യങ്ങൾക്ക് ആനയെഴുന്നത്ത് ആവശ്യമാണ്. ഒരേ ദിവസം നടക്കുന്ന രണ്ട് എഴുന്നള്ളിപ്പുകൾക്ക് ഒരു ആനയെ മാത്രം ഉപയോഗിക്കുന്ന ക്ഷേത്രാരാചാരങ്ങൾക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. പല ക്ഷേത്രക്കമ്മറ്റികൾക്കും ഒന്നിലധികം ആനകളെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയില്ല. കൂടാതെ സ്ഥലപരിമിതികളുള്ള ക്ഷേത്രങ്ങളിൽ ആനകൾ തമ്മിലും ഭക്തജനങ്ങളുമായുമുള്ള അകലം പ്രാവർത്തികമാക്കാനും ബുദ്ധിമുട്ടുണ്ടാകും.
0 Comments