ബാങ്കിന് മുന്നില്‍ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു.
കട്ടപ്പന: ബാങ്കിന് മുന്നില്‍ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു. മുളങ്ങാശേരിയില്‍ സാബുവാണ് (56) റൂറല്‍ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്.
രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ തവണകളായി മാസംതോറും നല്‍കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയില്‍ പണം നല്‍കുന്നുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്‌ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിത്. തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കുതർക്കവും ഉണ്ടായി. ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തത് തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സാബു ആത്മഹത്യ ചെയ‌്തതെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. പലർക്കും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതി ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.
സംഭവത്തിൽ സാബുവിന്റെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിൽ ബാങ്ക് സെക്രട്ടറിക്കും മറ്റ് രണ്ട് ജീവനക്കാർക്കെതിരെയും പരാമർശമുണ്ട്. ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചു ചെന്നപ്പോൾ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു. ഇനി ആർക്കും ഈ അവസ്ഥ വരരുത്. എന്നായിരുന്നു സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ, പണം ഘട്ടം ഘട്ടമായി നൽകാൻ തയ്യാറായിരുന്നുവെന്നാണ് ബാങ്കിന്റെ ഭാഗത്തു നിന്ന് അധികൃതർ വ്യക്തമാക്കുന്നത്.
0 Comments