യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.
തിരു. തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താൻ മുൻകൂട്ടി തീരുമാനിച്ച ശേഷമാണ് സ്വകാര്യ ടിവി ചാനലിലെ പ്രോഗ്രാം അസിസ്റ്റന്റ് ക്യാമറമാനായ പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി. കുമാർ (52) ലോഡ്ജില്‍ മുറിയെടുത്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പേയാട് ചെറുപാറ എസ്‌ആർ ഭവനില്‍ സുനില്‍ കുമാറിന്റെ ഭാര്യ ആശയെ (42) സുഹൃത്തായ കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി കുമാർ ചെറുതും വലുതുമായ മൂന്നു കത്തികള്‍ വാങ്ങിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാങ്ങോട് മിലിറ്ററി ക്യാമ്പിലെ കരാർ തൊഴിലാളിയാണ് ആശ. ആശയുടെ ഭർത്താവ് സുനില്‍കുമാർ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. കുമാർ ഭാര്യയുമായി പിരിഞ്ഞു നാലു വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലാണ്. ഇതിനിടെയാണ് ഇയാള്‍ ആശയുമായി അടുപ്പം സ്ഥാപിക്കുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അധികമാർക്കും അറിയുമായിരുന്നില്ല.
കെഎസ്‌ആർടിസി ടെർമിനലിനു സമീപത്തെ കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ആശയെ കൊലപ്പെടുത്തിയ ശേഷം കുമാർ ജീവനൊടുക്കിയത്. ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന മൂന്നു കത്തികളില്‍ മൂർച്ചയേറിയ കത്തിയാണു കുത്താനായി കുമാർ ഉപയോഗിച്ചത്. ആശയുടെ കഴുത്തില്‍ നാലു തവണ കുത്തേറ്റ പാടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് കുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ആശയും മുറിയില്‍ ഉണ്ടാകുമെന്നു ലോഡ്ജ് ഉടമയോടു പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെയാണ് ആശ ലോഡ്ജില്‍ എത്തിയത്. പിന്നീട് ഇവർ പുറത്തിറങ്ങിയിട്ടില്ല. ജോലിക്കു പോയ ആശ തിരിച്ചെത്താത്തതിനാല്‍ ഭർത്താവ് സുനില്‍ വൈകിട്ട് അന്വേഷിച്ചിരുന്നു. സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോള്‍ ആശ അവധിയാണെന്ന് അറിഞ്ഞു. സുനിലിന്റെ പരാതി അനുസരിച്ച് രാത്രി 11ന് വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
0 Comments