അടൂർ: ഒരേ സ്ഥാപനത്തിൽ രണ്ടാം വട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനിൽകുമാർ (46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
ഇന്ന് വൈകുന്നേരം അഞ്ചിന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള, പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം 58,000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. ഇയാൾ ഈ മാസം മൂന്നിനും ഇത്തരത്തിൽ എത്തി ഒരു വള സ്ഥാപനത്തിൽ പണയം വച്ച് 43,000 രൂപ വാങ്ങിയിരുന്നു. മാറ്റിൽ സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള വിനായക ജുവലറിയിൽ പോയി വള മുറിച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തിരികെ വന്ന് അനിൽകുമാറിനോട് ചോദിച്ചപ്പോൾ അയാൾ പരസ്പരവിരുദ്ധമായാണ് മറുപടി നൽകിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വർണ്ണം പൂശിയതായിരുന്നു എന്നും കണ്ടെത്തി. തുടർന്ന് വളയും മുൻപ് വച്ച വളയും പരിശോധിച്ചപ്പോൾ, മുമ്പ് വച്ചതും മുക്കുപണ്ടമാണെന്ന് ബോധ്യമായി. വിവരം അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി.
0 Comments