കടമെടുത്തു കടമെടുത്ത് കേരളം: ഇത്തവണ 605 കോടി രൂപ എടുക്കുന്നു.
തിരു.: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ‘ഇ-കുബേർ’ വഴി മാർച്ച് 11ന് (ചൊവ്വ) 605 കോടി രൂപയാണ് കടപ്പത്രങ്ങളിറക്കി എടുക്കുക. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം വായ്പ എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ മാസം 25ന് 1920 കോടി രൂപ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ചൊവ്വാഴ്ച 605 കോടി രൂപ കൂടിയെടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-'25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമാകും. സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-'24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നതെന്ന് ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ട്രഷറി ഓവർ ഡ്രാഫ്റ്റിലാണെന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ടെങ്കിലും ട്രഷറി സേവനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരങ്ങൾ.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഈയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വയനാട് പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 529.5 കോടി രൂപ മാർച്ച് 31നകം ചെലവിടണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഈ നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ടാണ് പ്രധാനമായും കൂടിക്കാഴ്ചയെങ്കിലും കേരളത്തിന്റെ സാമ്പത്തികഞെരുക്കവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയേക്കും.
വൈദ്യുതിമേഖലയിലെ പരിഷ്കാരത്തിനായി കേന്ദ്രത്തിൽ നിന്നു നേടാവുന്ന സംസ്ഥാന ജിഡിപിയുടെ (ജിഎസ്ഡിപി) 0.5% (5,500 കോടി രൂപ) വായ്പ, വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് (WMA) പ്രകാരം റിസർവ് ബാങ്കിൽ നിന്ന് എടുക്കാവുന്ന 2,300 കോടി രൂപ എന്നിവയും പ്രയോജനപ്പെടുത്താൻ കേരളം ശ്രമിച്ചേക്കും. സാധാരണ ഒരു മാസം ശരാശരി 15,000 കോടി രൂപയാണ് ചെലവുകൾക്കായി സംസ്ഥാന സർക്കാരിനു വേണ്ടത്. എന്നാൽ, സാമ്പത്തിക വർഷത്തെ അവസാന മാസം ആയതിനാൽ ഈ മാസം 20,000 കോടി രൂപയിലധികം വേണ്ടി വരും.
0 Comments