ഇന്നും ഇടിമിന്നലും കാറ്റും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. തിരു.: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മെയ് 1 വരെ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 29ന് വയനാട്, കണ്ണൂർ ജില്ലകളിലും 30ന് മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെയുള്ള മഴയായതിനാൽ ജാഗ്രത പാലിക്കണമെന്നും കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ഇടിമിന്നൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദുരന്ത നിവാരണ അതോറിറ്റി വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് അഞ്ച് സ്ഥലങ്ങളിലാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറു മുതൽ ഏഴു വരെ എങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തു വരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക. ഇതുപ്രകാരം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (8), പാലക്കാട് ജില്ലയിലെ തൃത്താല (8) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, തൃശൂർ ജില്ലയിലെ ഒല്ലൂർ (7), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (6), എറണാകുളം ജില്ലയിലെ കളമശേരി (6), വയനാട് ജില്ലയിലെ മാനന്തവാടി (6) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
0 Comments