ആഗോള ഭീകരൻ തഹാവൂര്‍ റാണയെ ഡല്‍ഹിയിലെത്തിച്ചു, അതീവ സുരക്ഷയില്‍ തലസ്ഥാനം.
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ (64) ഇൻഡ്യയിലെത്തിച്ചു. ഇയാളെയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല.
ഡല്‍ഹി പൊലീസിന്റെ വാഹനങ്ങള്‍ വിമാനത്താവളത്തിൽ എത്തി. ജയില്‍ വാൻ, പൈലറ്റ് കാർ, എസ്കോർട്ട് കാർ എന്നിവയും എയർപോർട്ടിലെത്തിയിരുന്നു. എൻഐഎയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോള്‍ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങള്‍.
ഡല്‍ഹി പൊലീസിന്റെ തേർഡ് ബെറ്റാലിയൻ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം, തഹാവൂർ റാണയുടെ വരവിന് മുന്നോടിയായി ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ചലസിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താൻ മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോള്‍മാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2019ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാള്‍ഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹർജികള്‍ യുഎസ് സുപ്രീം കോടതി തളളി. 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ എത്തിക്കുന്ന റാണ തുടക്കത്തില്‍ എൻഐഎ കസ്റ്റഡിയിലായിരിക്കും. 2008ല്‍ മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുൻപുളള ദിവസങ്ങളില്‍ തഹാവൂർ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാള്‍ ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുളളിലാണ് ഭീകരാക്രമണം നടന്നത്. ഡേവിഡ് കോള്‍മാനുമായി ചേർന്ന് അമേരിക്കയില്‍ ആക്രമണങ്ങള്‍ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
0 Comments