രാജ്യശ്രദ്ധ നേടി കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും. ന്യൂഡൽഹി: പാക് ഭീകരക്യാമ്പുകള്‍ ഒന്നാകെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത് രണ്ട് വനിതാ സൈനീക ഓഫീസർമാരെ. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങുമാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. തന്റെ 35-ാമത്തെ വയസ്സിലാണ് സോഫിയ ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്. 2016ലെ ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന്റെ സമാപന ചടങ്ങില്‍, സംഘത്തെ നയിച്ചതില്‍ എന്താണ് തോന്നുന്നതെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതില്‍ അഭിമാനം തോന്നുന്നുവെന്നായിരുന്നു അവരുടെ മറുപടി. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിൽ എത്തിച്ചതെന്ന് അന്നത്തെ ആർമി കമാൻഡർ ലഫ്. ജനറല്‍ ബിപിൻ റാവത്ത് അന്ന് പറഞ്ഞിരുന്നു.
വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് ഹെലികോപ്റ്റര്‍ പൈലറ്റായി ജോലി ചെയ്യുന്നു. കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തില്‍ നിന്നാണ് വ്യോമസേനയില്‍ ചേരാനുള്ള യാത്ര ആരംഭിച്ചത്. സ്‌കൂള്‍ കാലം മുതല്‍, വിമാനം പറത്തുക എന്നത് സ്വപ്നമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ താന്‍ ഇതിനെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നുവെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു. വ്യോമിക എന്ന വാക്കിന്റെ അര്‍ത്ഥം ആകാശം എന്നാണ്. നാഷണല്‍ കേഡറ്റ് കോര്‍പ്‌സില്‍ (എന്‍സിസി) ചേര്‍ന്നുകൊണ്ടാണ് വ്യോമിക തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്ര ആരംഭിച്ചത്. ഇതിനുശേഷം എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. അവരുടെ കുടുംബത്തില്‍ നിന്ന് സായുധ സേനയില്‍ ചേരുന്ന ആദ്യ സ്ത്രീയാണ് അവര്‍. ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മീഷന്‍ ചെയ്യപ്പെട്ട അവര്‍ക്ക് 2019 ഡിസംബര്‍ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍ ലഭിച്ചു.
0 Comments