പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന് വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന് വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. മേയ് ഏഴിന് വത്തിക്കാനിലെ സിസ്റൈ്റന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് നടത്തുക.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന വിവരം ലോകത്തെ അറിയിക്കുന്നതിനുള്ള പുകക്കുഴല്‍ ചാപ്പലില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഓരോ ദിവസവും രാവിലെയും വൈകിട്ടുമായി രണ്ടു വീതം വോട്ടെടുപ്പാണ് നടക്കുക. ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതു വരെ വോട്ടെടുപ്പ് തുടരും. ഓരോ ദിവസത്തെയും രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും ബാലറ്റുകള്‍ കൂട്ടിയിട്ട് കത്തിക്കും. ചാപ്പലിന്റെ പുകക്കുഴലിലൂടെ കറുത്ത പുകയാണ് വരുന്നതെങ്കില്‍ തീരുമാനമായിട്ടില്ല എന്നാണ് അര്‍ത്ഥം. വെളുത്ത പുകയാണ് വരുന്നതെങ്കില്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തു എന്നാണ് സൂചിപ്പിക്കുന്നത്. ബാലറ്റില്‍ പ്രത്യേകതരം രാസവസ്തു ചേര്‍ത്താണ് പുകയ്ക്ക് കറുപ്പും വെളുപ്പും നിറം നല്‍കുന്നത്. പുകയുടെ നിറം സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍, മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍ ചാപ്പലിലെ മണി മുഴങ്ങുകയും ചെയ്യും. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ നിന്ന് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തും. "ഹബേമുസ് പാപാം' (നമുക്കൊരു മാര്‍പാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെയാണ് പുതിയ മാര്‍പാപ്പയെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് പുതിയ മാര്‍പാപ്പ തന്റെ ആദ്യത്തെ അനുഗ്രഹ പ്രഭാഷണം നടത്തും.
80 വയസ്സില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. അതിനാല്‍, നിലവിലുള്ള 252 കര്‍ദ്ദിനാള്‍മാരില്‍ 138 പേര്‍ക്ക് മാത്രമാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കോണ്‍ക്ലേവിന് മുന്നോടിയായുള്ള ചര്‍ച്ചക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഏതുതരം മാര്‍പാപ്പയാണ് സഭക്ക് വേണ്ടതെന്ന വിഷയത്തിലുള്ള ഈ ചര്‍ച്ചയില്‍ 80 വയസ്സിന് മുകളിലുള്ള കര്‍ദ്ദിനാള്‍മാര്‍ക്കും പങ്കെടുക്കാം. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദ്ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നതു വരെ കോണ്‍ക്ലേവ് തുടരും. ഇതിനു പ്രത്യേക സമയപരിധിയില്ല.
0 Comments