മൂന്നു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്നു. എറണാകുളം: മൂഴിക്കുളത്ത് മൂന്നു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്നു. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചു കൊണ്ടു വരുന്നതിനിടെ കാണാതായെന്നാണ് ആദ്യം അമ്മ പറഞ്ഞത്. തുടർന്ന്
മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ മുങ്ങൽ വിദഗ്ധർ മൂന്നു വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തുതുകയായിരുന്നു.
തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടിടിനേയും അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു.
തുടർന്ന് ഇന്ന് വെളുപ്പിനാണ് മരത്തടിയിൽ തട്ടി നിൽക്കുന്ന നിലയിൽ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ചതാണെന്നത് അടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്. മൂഴിക്കുളം പാലത്തിന് മധ്യഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്. ഇവർക്ക് കല്യാണിയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കല്യാണിയുടെ അമ്മ സന്ധ്യയുടെ ബന്ധുക്കൾ വിശദമാക്കി. എന്നാൽ, കുഞ്ഞിനെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് വീണ്ടും നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മൂഴിക്കുളം പാലത്തിൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകുകയായിരുന്നു. സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്താൻ എറണാകുളം റൂറൽ പോലീസ് തീരുമാനിച്ചു.
അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്, ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
0 Comments