പാലക്കാട് ഇന്ന് കൊട്ടിക്കലാശം
പാലക്കാട്: ബുധനാഴ്ച നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണവിഷയങ്ങള്‍, വാദപ്രതിവാദങ്ങള്‍, വിവാദങ്ങള്‍, പ്രതിരോധങ്ങള്‍, നേതാക്കളുടെയും പ്രവർത്തകരുടെയും കൂടുമാറ്റം തുടങ്ങി അത്യന്തം ആവേശം നിറഞ്ഞ പ്രചാരണമാണ് ഇന്ന് പരിസമാപ്തിയിലേക്ക് എത്തുന്നത്.
പ്രചാരണത്തിന്റെ അവസാനലാപ്പില്‍ ബിജെപി സംസ്ഥാന നേതാവിനെ സ്വന്തം പാളയത്തിൽ എത്തിച്ച കോണ്‍ഗ്രസിന്റെ തന്ത്രം യുഡിഎഫിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ ഇറക്കിയുള്ള ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നിറംമങ്ങാൻ ഇത് കാരണമായി. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എൻഡിഎയ്ക്ക് നഗരത്തിലെ വോട്ടുബാങ്കില്‍ ഉള്‍പ്പെടെ തിരിച്ചടി ആകുമെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസിലെത്തിയ സന്ദീപ് ഇന്നലെ പാണക്കാട് പോയി തങ്ങളെ കണ്ടതിലൂടെ, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നു.
പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുണ്ട്. പിഎംഎവൈ പദ്ധതി വഴി മുന്നൂറോളം ന്യൂനപക്ഷ കുടുംബങ്ങള്‍ക്ക് വീടും അതിലേറെ കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷനും സൗജന്യ കുടിവെള്ള കണക്ഷനും ഉള്‍പ്പെടെ നല്‍കിയത് നേട്ടമാകുമെന്ന് എൻഡിഎ കരുതുന്നു. കോണ്‍ഗ്രസ് വിട്ട് ഇടതുകരയിലെത്തിയ ഡോ. പി. സരിൻ മണ്ഡലത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് കരുതുന്നവരുമുണ്ട്. പിരായിരി പോലുള്ള മേഖലകളിലെ മതനിരപേക്ഷ വോട്ടുകളും അടർത്തുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ നിഷേധ വോട്ടും ഇ. ശ്രീധരന് ലഭിച്ച നിഷ്പക്ഷ വോട്ടും ഇത്തവണ സരിന് ലഭിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനം ഉള്ള പാലക്കാട്, സ്ഥാനാർത്ഥി നാട്ടുകാരനെന്ന ഇമേജിലാണ് എൽഡിഎഫ് പ്രതീക്ഷ.
ക്രോസ് വോട്ട്, ഡീല്‍, ട്രോളി വിവാദങ്ങള്‍ക്ക് കൂടുതല്‍ ആയുസുണ്ടായില്ല. ട്രോളി വിവാദത്തില്‍ ആസൂത്രണത്തിലെ മികവ് പദ്ധതി നടപ്പാക്കുന്നതില്‍ ഇല്ലാതിരുന്നത് എല്‍ഡിഎഫിനും ബിജെപിക്കും തിരിച്ചടിയായി. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിട്ടെങ്കിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.
ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണം നയിച്ചത്. പ്രതിപക്ഷ നേതാവും എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ ആഴ്ചകളായി ക്യാമ്പ് ചെയ്താണ് യുഡിഎഫിന്റെ പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കേന്ദ്ര നേതൃത്വവും നേരിട്ടിടപെട്ടാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
0 Comments