ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16കാരനെ പീഡിപ്പിച്ച 9 പേർ അറസ്റ്റിൽ.
കാസർകോഡ്: ചന്തേരയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും (എഇഒ) ആർപിഎഫ് ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിൽ 7 പേരെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ നിലവിൽ 16 പ്രതികൾ ആണുള്ളത്. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പടന്നക്കാട്ടെ വി.കെ. സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ പീലിക്കോട് എരവിലെ ചിത്രരാജ് (48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), തൃക്കരിപ്പൂർ കാരോളത്തെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സൽ (23), പടന്നക്കാട്ടെ റംസാൻ (65), ചെമ്പ്രകാനത്തെ നാരായണൻ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണ് പിടിയിലായത്.
എഇഒ വി.കെ. സൈനുദ്ദീനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുദ്ദീൻ (46) ഉൾപ്പെടെ ഏഴുപേർ ഒളിവിലാണ്. സിറാജുദ്ദീന്റെ രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇയാൾ ഒഴികെയുള്ള ആറുപേർ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ 8 എണ്ണമാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ ഉള്ളത്. മറ്റു ആറു കേസുകൾ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ്. ദീർഘകാലമായി പലരും വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നുണ്ടെന്നാണു വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണു പൊലീസ് തീരുമാനം. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയെ സ്വവർഗ്ഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വര്‍ഷത്തോളം പീഡിപ്പിച്ചത്. ജില്ലയിലെ പല സ്ഥലങ്ങളിൽ എത്തി ഇവർ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ഒരാളെ സംശയാസ്പദമായി കണ്ട വിദ്യാർത്ഥിയുടെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകി. പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർത്ഥിയിൽ നിന്ന് വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
0 Comments