Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ആദരം.

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ആദരം.
തിരു.: മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം ലാൽസലാം' പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള സ്‌നേഹാദരവായി.
     വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ കവി പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മിദാസ് അതിലെ വരികൾ ആലപിച്ചു. ഇന്ത്യൻ ചിത്രകലാരംഗത്തെ വിഖ്യാത പ്രതിഭയായിരുന്ന എം. രാമചന്ദ്രൻ വരച്ച 'താമരക്കുളത്തിന്റെ ലോകം' എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
       ഉദ്ഘാടന ചടങ്ങിനു ശേഷം മോഹൻലാലിന്റെ അഭിനയ മികവിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാനും സംഘവും അവതരിപ്പിച്ച 'തിരനോട്ടം' വേദിയിൽ അരങ്ങേറി. ഓരോ മുദ്രയും ഭാവവും മോഹൻലാലിന്റെ അവിസ്മരണീയ കഥാപാത്രങ്ങളെ ഓർമ്മിപ്പിച്ച്, കാണികളെ ഒരു മായികലോകത്തേക്ക് ആനയിച്ചു. വിഖ്യാത നടൻ മധുവും മലയാളത്തിന്റെ വാനമ്പാടിയായ ഗായിക കെ.എസ്. ചിത്രയും വീഡിയോ സന്ദേശത്തിലൂടെ  അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ, ഗായകൻ എം.ജി. ശ്രീകുമാർ  മോഹൻലാലിന് ആദരമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ വേദിയിൽ ആലപിച്ചു. അഭിനേത്രി ലക്ഷ്മി ഗോപാലസ്വാമിയും ഗാനമാലപിച്ചു. മലയാളത്തിന്റെ പ്രിയഗായികമാർ ഒന്നിച്ചെത്തിയ 'രാഗമോഹന'വും ശ്രദ്ധേയമായി. സുജാത, റിമി ടോമി, ജ്യോത്സ്‌ന, സിത്താര, മഞ്ജരി, സയനോര, മൃദുല, രഞ്ജിനി ജോസ്, രാജലക്ഷ്മി, നന്ദിനി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളിൽ സ്റ്റേഡിയം ആനന്ദലഹരിയിൽ മുങ്ങി. എന്നാൽ ഈ സംഗീതവിരുന്നിന്റെ ഹൃദയസ്പന്ദനമായി മാറിയത് മോഹൻലാൽ തന്നെ വേദിയിൽ ഗാനവിരുന്നുമായി എത്തിയതാണ്.
      രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതപ്രസംഗം നടത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹിം എംപി, ആന്റണി രാജു എംഎൽഎ,  മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. മധു, മാനേജിങ് ഡയറക്ടർ പ്രിയദർശൻ പി.എസ്, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. മധു,  അഭിനേതാക്കളായ ജഗതി ശ്രീകുമാർ, അംബിക, ഇന്ദ്രൻസ്, രഞ്ജിനി, മണിയൻപിള്ള രാജു, അലൻസിയർ, മാളവിക മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Post a Comment

0 Comments

Ad Code

Responsive Advertisement