Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അരിപ്പ ഭൂസമരത്തിന് പരിഹാരമായതായി മന്ത്രി കെ. രാജൻ.

അരിപ്പ ഭൂസമരത്തിന് പരിഹാരമായതായി മന്ത്രി കെ. രാജൻ.
തിരു.: പതിനാല് വർഷക്കാലമായി ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി 
റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ വാർത്താ സമ്മേനത്തിൽ അറിയിച്ചു. 
         പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയിൽ 20 സെൻ്റ് പുരയിടവും 10 സെൻ്റ് നിലവും വീതം നൽകും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങൾക്ക് 12 സെൻ്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെൻ്റ് വീതവും ഭൂമി പതിച്ചു നൽകി, പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചത്.
      സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ, അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടൻ കടക്കും. നിലവിൽ ഭൂമി കയ്യേറി കുടിൽ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാൽ, അളന്ന് സെറ്റിൽ ചെയ്യേണ്ടി വരും. ഇതിനായി പുനലൂർ ആർഡിഒയെ സെറ്റിൽമെൻ്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സർവേ നടപടിക്രമങ്ങൾ തിങ്കളാഴ്ച്ച ആരംഭിച്ച്, പത്ത് ദിവസത്തിനകം പൂർത്തിയാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2026 ജനുവരിയിൽ പുതുവർഷസമ്മാനമായി ഭൂമി ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
         പുനലൂർ താലൂക്കിലെ തിങ്കൾകരിക്കം വില്ലേജിലെ സർവേ നമ്പർ 745 /1ൽപ്പെട്ട 94 ഏക്കർ സർക്കാർ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങൾകുഞ്ഞ് മുസ്ലിയാർ കൈവശം വച്ചിരുന്നു. 1997 ആഗസ്റ്റ് നാലിന് പി.എസ്. സുപാൽ എംഎൽഎയുടെ ഇടപെടൽ അനുസരിച്ച് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ.ഇ. ഇസ്മയിലിൻ്റെ നേതൃത്വത്തിൽ വകുപ്പ് അധികൃതർ ഈ ഭൂമി തിരിച്ചു പിടിച്ചു. സർക്കാർ ഉത്തരവനുസരിച്ച് ഇതിൽ നിന്ന് 13.55 ഏക്കർ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിനും 21.53 ഏക്കർ ചെങ്ങറ ഭൂസമരക്കാർക്കും കൈമാറി. ശേഷിക്കുന്ന ഭൂമിയിൽ 2012 ഡിസംബർ 31 മുതൽ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങൾ ദീർഘകാല പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടാണ് 14 വർഷമായി അവർ സമരം തുടർന്നത്. അന്നു മുതൽ സമരം ഒത്തുതീർപ്പാക്കുവാൻ സർക്കാർ ഇടപെടലുകൾ നടന്നിരുന്നു. ആധുനിക സംവിധാനങ്ങളോടെ അളന്നതനുസരിച്ച് അരിപ്പയിൽ 48.8304 ഏക്കർ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെ തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന സമരക്കാരുടെ ആവശ്യത്തോടാണ് സർക്കാർ അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. റോഡും കളിസ്ഥലവും ഉൾപ്പടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കർ ഭൂമിയാണ് അരിപ്പ ഭൂസമരക്കാർക്ക് അനുവദിക്കുന്നത്. നിരന്തരമായ ഇടപെടലുകളും ചർച്ചകളും നടത്തിയാണ് സന്തോഷകരമായ തീർപ്പിൽ എത്തിയിരിക്കുന്നത്.
       ദൂരഹിതരുടെ കാര്യത്തിൽ സർക്കാർ അനുഭാവ പൂർവ്വമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചെങ്ങറ ഭൂസമരം തീർപ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസ യോഗ്യമല്ലെന്ന പ്രശ്നം ചൂണ്ടിക്കാട്ടി പലരും ആ ഭൂമി ഉപേക്ഷിച്ചു പോയതായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്ക് വേണ്ടുന്ന ഭൂമി സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി അനു എസ്. നായർ ഐഎഎസിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.എസ്. സുപാൽ എംഎൽഎയും ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബുവും പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement