വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കും തിരുത്തണം: അഡ്വ. എസ്. അശോകൻ. തൊടുപുഴ: വാട്ടർ അതോറിറ്റിയെ തകർക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടിനും സ്വകാര്യവൽക്കരണ നയങ്ങൾക്കും വിരാമം ഉണ്ടാകണമെന്ന്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ആവശ്യപ്പെട്ടു.
തൊടുപുഴ വാട്ടർ അതോറിട്ടി ഓഫീസ് പരിസരത്ത് നടന്ന കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി "അവകാശ സംരക്ഷണ സദസ്സ്" ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ ലഭിച്ച 1248 കോടി രൂപ വക മാറ്റിയത് വാട്ടർ അതോറിറ്റിക്ക് തിരികെ നൽകുക, കെഎസ്ഇബിക്ക് പ്രതിമാസം 10 കോടി രൂപ കൈമാറാനുള്ള എസ്ക്രോ അക്കൗണ്ട് എഗ്രിമെന്റ് റദ്ദാക്കുക, ജൽ ജീവൻ മിഷൻ പദ്ധതിക്കായി വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കി 8862.95 കോടി രൂപ നബാർഡിൽ നിന്നും വായ്‌പ എടുക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കുക, നോൺ പ്ലാൻ ഗ്രാൻ്റ് കുടിശ്ശിക സഹിതം കൃത്യമായി അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിലെ എല്ലാ അനോമലികളും പരിഹരിച്ച് കുടിശ്ശിക ഉടൻ അനുവദിക്കുക, ജിപിഎഫ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരിക്കുന്നതിൻ്റെ ഭാഗമായാണ് വാട്ടർ അതോറിറ്റി സംരക്ഷണ സദസ്സും ഒപ്പുശേഖരണവും ഇടുക്കി ജില്ലയിൽ നടന്നത്. ജീവനക്കാരും സ്ഥാപനവും നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ സമരവും പ്രതിക്ഷേധവുമല്ലാതെ മറ്റ് മാർഗ്ഗം ഇല്ലാത്ത സാഹചര്യത്തിൽ, നിലനിൽപ്പിനായുള്ള ഈ സമര പോരാട്ടങ്ങൾക്ക് എല്ലാവരോടും സഹകരിക്കുണമെന്ന് മുഖ്യ പ്രഭാക്ഷണം നടത്തിക്കൊണ്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാഗേഷ് അഭ്യർത്ഥിച്ചു.
ക്യാമ്പയിൻ്റെ സമാപനമായി ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് - നവംബർ അഞ്ചിന് നടത്തുന്നതാണ്. ജില്ലാ പ്രസിഡൻ്റ് ടി.എം. ആസാദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സദസ്സിൽ സമരവിശദീകര പ്രഭാഷണം അസോസിയേഷൻ സംസ്ഥാന ട്രഷറർ വിനോദ് ഇരവിൽ നടത്തി. സംസ്ഥാന സെക്രട്ടറിമരായ ഷൈജു ടി.എസ്. കുര്യാക്കോസ് ജോസഫ്, ജില്ലാ സെക്രട്ടറി മുഹമ്മദ് നൈസാം സി.എ., മുജീബ് പി.ഏ., ബിനു സി.പി., സെബി എം. ജോർജ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
0 Comments