അപേക്ഷകര്‍ കുറവ്, മുന്‍ഗണനാ റേഷന്‍ കാര്‍ഡിലേക്ക് മാറാനുള്ള തീയതി നീട്ടി.തിരു.: പൊതുവിഭാഗത്തിലെ റേഷൻകാർഡ്, മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 28 വരെ നീട്ടി. ഒരുലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകർ തീരെക്കുറവായതാണ് തീയതി നീട്ടാൻ കാരണം.
നീല (എൻപിഎസ്), വെള്ള (എൻപിഎൻഎസ്) കാർഡുകാർക്ക് മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് (പിഎച്ച്എച്ച്) കാർഡിലേക്ക് മാറാനുള്ള അപേക്ഷ നൽകാൻ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെയാണ് സമയം അനുവദിച്ചത്. ഒരു മാസത്തോളം സമയം നൽകിയിട്ടും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്. മുൻഗണനയിലേക്കു പരിഗണിക്കപ്പെടണമെങ്കിൽ, ഒട്ടേറെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. ഇതു കിട്ടാനുള്ള കാലവിളംബം മൂലം ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ചിലർ മുഖ്യമന്ത്രിക്കടക്കം അപേക്ഷ നൽകി. ഇതു പരിഗണിച്ചാണ് ഭക്ഷ്യവകുപ്പ് തീയതി നീട്ടിയത്.
ഓരോ അപേക്ഷകൻ്റെയും മാർക്ക് കണക്കാക്കിയാണ് കാർഡ് നൽകേണ്ടതിന്റെ മുൻഗണന നിശ്ചയിക്കുന്നത്. ആളു കുറവായാൽ മാനദണ്ഡം നോക്കാതെ കാർഡ് അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ, സർട്ടിഫിക്കറ്റുകളും മുഴുവൻ രേഖകളും ലഭിക്കാത്തവരുടെ അപേക്ഷകളും അക്ഷയകേന്ദ്രങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്.
മുൻഗണനാ കാർഡ് ലഭ്യമാകുന്നതിന് ഹാജരാക്കേണ്ട രേഖകൾ താഴെപ്പറയുന്നവയാണ്.
ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
ഡയാലിസിസ് ഉൾപ്പെടെ ഗുരുതര, മാരക രോഗം ഉള്ളവർ: ചികിത്സാരേഖകളുടെ പകർപ്പ്.
പട്ടിക ജാതി-വർഗ്ഗം: തഹസിൽദാരുടെ ജാതി സർട്ടിഫിക്കറ്റ്.
ഗൃഹനാഥ വിധവയാണെങ്കിൽ: വില്ലേജ് ഓഫീസറുടെ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ.
സ്വന്തമായി സ്ഥലമില്ലാത്തവർ: വില്ലേജ് ഓഫീസറുടെ ഭൂരഹിത സർട്ടിഫിക്കറ്റ്.
2009ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത, ഉൾപ്പെടാൻ അർഹതയുള്ളവർ: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം വീടു ലഭിച്ചിട്ടുണ്ടെങ്കിൽ: വീടു നൽകിയ വകുപ്പിന്റെ സാക്ഷ്യപത്രം.
റേഷൻ കാർഡിൽ രേഖപ്പെടുത്തിയ വരുമാനത്തിൽ കുറവുണ്ടെങ്കിൽ: വരുമാന സർട്ടിഫിക്കറ്റ്.
റേഷൻ കാർഡിൽ നൽകിയിട്ടുള്ള കെട്ടിട വിസ്തീർണ്ണത്തിൽ കുറവുണ്ടെങ്കിൽ: വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
സ്വന്തമായി വീടില്ലെങ്കിൽ: പഞ്ചായത്തു സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം.
ഭിന്നശേഷിക്കാർ: ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്.
0 Comments