എസ്ഐആർ: സംസ്ഥാന സര്‍ക്കാറിന്‍റെ ഹര്‍ജിയില്‍ അടിയന്തര സ്റ്റേ ഇല്ല.കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എത്തിയെങ്കിലും അടിയന്തര സ്റ്റേ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നായിരുന്നു സർക്കാർ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി, ഹർജിയിൽ നാളെ ഉത്തരവ് പറയും.
പൗരത്വ പ്രശ്നമടക്കമുള്ള രാഷ്ട്രീയ കാരണങ്ങളല്ല, മറിച്ച് ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ ഹർജി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെയാണ് ആവശ്യം. 68,000 പേർ സുരക്ഷയ്ക്കായി വേണ്ടി മാത്രം വേണം. ഇതിനിടയിൽ എസ്ഐആർ പ്രവർത്തനങ്ങൾക്ക് 25,668 പേരെ വിന്യസിക്കേണ്ടി വരുമ്പോൾ, പ്രതിസന്ധി ഉണ്ടാകുമെന്നാണ് സർക്കാർ വാദം. ഡിസംബർ നാലിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കണം. തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലാണ്. എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ല. രണ്ട് സുപ്രധാന ജോലികളും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്ന് കേന്ദ്രം കോടതിയിൽ മറുപടി നൽകി.
ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എസ്ഐആർ ഫോമിൽ എപിക് നമ്പർ ഉൾപ്പടെ പകുതിയിലേറെ വിവരങ്ങൾ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർ ഇത് പരിശോധിച്ച് ഒപ്പ് വെച്ചാൽ മാത്രം മതി. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് ചുമതല. ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ സർക്കാരിന് കമ്മീഷനോട് ആവശ്യപ്പെടാം. നവംബർ 3ന് 25,000 ഉദ്യോഗസ്ഥരെ മതിയെന്ന് പറഞ്ഞ സംസ്ഥാനം, സമയം ആവശ്യപ്പെട്ട് നൽകുന്ന ഹർജി പരോക്ഷമായി എസ്ഐആര്‍ തടസ്സപ്പെടുത്തുന്നത് ലക്ഷ്യമിട്ടെന്നും കേന്ദ്രം വാദിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ട ഹൈക്കോടതി, സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് പറഞ്ഞു. സ്റ്റേ ചെയ്യുന്നത് നടപടികൾ തടസ്സപ്പെടുത്തലുമാകുമെന്ന് പറഞ്ഞ ഹൈക്കോടതി, എസ്ഐആർ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും പറഞ്ഞു. കേസിൽ നാളെ ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവ് പറയും.
0 Comments