നടിയെ ഓടുന്ന വാഹനത്തിൽ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസ്: ദിലീപ് കുറ്റവിമുക്തൻ. കൊച്ചി: നടിയെ ഓടുന്ന വാഹനത്തിൽ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ ചലചിത്ര നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. പെരുമ്പാവൂർ സ്വദേശി സുനില്‍കുമാർ എന്ന പള്‍സർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് അടക്കം 10 പ്രതികളിൽ 6 പേർ കുറ്റക്കാരെന്ന് തെളിഞ്ഞു. ദിലീപിന് ഗൂഡാലോചനയിൽ പങ്കില്ലെന്നും അതിനാൽ, പ്രതിയാക്കാനാവില്ലന്നും കോടതി വിധിച്ചു.
2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, വടിവാള്‍ സലിം (എച്ച്. സലിം), പ്രദീപ്, എന്നിവരാണ് രണ്ടു മുതല്‍ ആറു വരെ പ്രതികള്‍. 2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാള്‍ ജയിലില്‍ കഴിഞ്ഞ പള്‍സർ സുനിയ്ക്ക് 2024 സെപ്തംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ദിലീപിനെതിരെ കേസിന് തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ ഏഴാം പ്രതി ചാർളി തോമസ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി സുനിൽ എൻ.എസ്. എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി.
0 Comments